കണ്ണൂരിലെ ഭർതൃമതിയായ 21-കാരി അകപ്പെട്ടത് ലഹരി മാഫിയയുടെ കയ്യിൽ; ഒടുവിൽ പോലീസ് മോചിപ്പിച്ചത് ഗോകർണത്തെ ഒരു കുടിലിൽ നിന്നും
കണ്ണൂർ: മയക്കുമരുന്ന് മാഫിയയുടെ പിടിയിലായ ഭർതൃമതിയായ വീട്ടമ്മയെ ഒടുവിൽ പൊലീസ് മോചിപ്പിച്ചു. കുഞ്ഞിമംഗലം സ്വദേശിയായ 21 കാരിയാണ് മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ അകപ്പെട്ടത്. തന്ത്രപരമായ നീക്കത്തിലൂടെയാണ് ‘ഗെറ്റ് ടുഗെതർ’ എന്നറിയപ്പെടുന്ന ലഹരി മരുന്ന് സംഘത്തിന്റെ റാക്കറ്റില്‍ അകപ്പെട്ട യുവതിയെ പൊലീസ് രക്ഷിച്ചത്. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയാണ് യുവതിയെ കുടുക്കി ലഹരി സംഘത്തിൽ എത്തിച്ചത്. ജനുവരി 29 നാണ് യുവതി മൂന്നുവയസുള്ള മകളെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. വീട്ടില്‍ നിന്നും അഞ്ചുപവനോളം വരുന്ന ആഭരണങ്ങളുമായാണ് പോയത്. സംഭവത്തെതുടർന്ന് യുവതിയുടെ അമ്മ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി ഗോകർണത്തിനടുത്ത് ബീച്ചിലെ ഒരു കുടിലിൽ നിന്നും കണ്ടെത്തി മോചിപ്പിക്കുകയായിരുന്നു.പ്രിന്‍സിപ്പല്‍ എസ് ഐ കെ ടി ബിജിത്ത്, എസ് ഐ എം വി ശരണ്യ, എ എസ് ഐ ടോമി, സി പി ഒ വിനയന്‍ എന്നിവരടങ്ങിയ സംഘമാണ് യുവതിയെ പിന്തുടർന്നത്. സൈബര്‍ സെല്‍ വിദഗ്ധരായ സൂരജ്, അനൂപ്, സുജേഷ് എന്നിവരുടെ സഹായത്തോടെയായിരുന്നു അന്വേഷണം. ഇന്‍സ്‌പെക്ടര്‍ എം സി പ്രമോദ്, എ എസ് ഐ എ ജി അബ്ദുല്‍റൗഫ്, സിവില്‍ പോലിസ് ഓഫിസര്‍ സൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.