വിവാഹ വാഗ്ദാനം നൽകി, കാറിലും വീട്ടിലും വച്ച് പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ പൊലീസ് ഇൻസ്‌പെക്ടർ റിമാൻഡിൽ
തൃശൂർ: വിവാഹ വാഗ്ദാനം നൽകി ബി. ടെക് ബിരുദധാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൊലീസ് ഇൻസ്‌പെക്ടറെ കോടതി റിമാൻഡ് ചെയ്തു. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം മുളവുകാട് പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറുമായ മരട് സ്വദേശി പനച്ചിക്കൽ പി.ആർ സുനുവിനെയാണ് (44) തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡി. അജിത് കുമാർ റിമാൻഡ് ചെയ്തത്.
പട്ടികജാതിക്കാരിയായ യുവതി മറ്റൊരു കേസിൽ പരാതി നൽകാനായി മുളവുകാട് സ്റ്റേഷനിലെത്തിയ സമയം പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പലതവണ കാറിൽവച്ചും പ്രതിയുടെ വീട്ടിൽ എത്തിച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി ബന്ധം വേർപെടുത്തി പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പിന്നെയും പലതവണ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.തൃശൂർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ മുമ്പിൽ കീഴടങ്ങിയ പ്രതിയുടെ കസ്റ്റഡി കഴിഞ്ഞതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്.