ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ 300 രൂപക്ക് വിറ്റു; ആറുപേർ അറസ്റ്റിൽ; രണ്ടു പേർ പ്രായപൂർത്തിയാകാത്തവർ
ലഖ്നോ: ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബദാവൂനിലാണ് സംഭവം. കൂട്ടബലാത്സംഗത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ വിഡിയോ ദൃശ്യങ്ങൾ വിറ്റതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.30കാരിയായ ദലിത് യുവതിയെ അഞ്ചംഗ സംഘം വയലിൽവെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന്‍റെ നിരവധി വിഡിയോ ദൃശ്യങ്ങൾ പ്രതികൾ പകർത്തി. വിഡിയോ പുറത്തുവിടുമെന്ന ഭീഷണി പെടുത്തിയിരുന്നതിനാൽ യുവതി സംഭവം പുറത്തുപറഞ്ഞിരുന്നില്ല.ഒക്ടോബറിൽ നടന്ന സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രചരിക്കാൻ തുടങ്ങിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ 300 രൂപക്ക് പ്രദേശവാസികൾക്ക് വിഡിയോ ദൃശ്യങ്ങൾ കൈമാറിയതായും യുവതി പരാതിയിൽ പറഞ്ഞു. അറസ്റ്റിലായ ആറുപേരിൽ അഞ്ചുപേരെ വിഡിയോയിൽ വ്യക്തമാണ്. ഒരാളെ വിഡിയോയിൽ കാണുന്നില്ലെങ്കിലും സംഭവത്തിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.