Times Kerala

അഞ്ചുവര്‍ഷത്തിനിടെ വിളവെടുത്തത് 1,30,900 മെട്രിക് ടണ്‍ പച്ചക്കറി

 
അഞ്ചുവര്‍ഷത്തിനിടെ വിളവെടുത്തത് 1,30,900 മെട്രിക് ടണ്‍ പച്ചക്കറി

കോഴിക്കോട്: അഞ്ചുവര്‍ഷത്തിനിടെ പച്ചക്കറി വികസന പദ്ധതിയില്‍ ജില്ലയില്‍ ചെലവഴിച്ചത് 16.77 കോടി രൂപ. 11,700 ഹെക്ടര്‍ സ്ഥലത്തായി ഏകദേശം 1,30,900 മെട്രിക് ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കാന്‍ പദ്ധതി വഴി സാധിച്ചു. ഇക്കാലയളവില്‍ ആകെ 23.76 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 12.71ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്തു. 800 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 83 മറ്റ് സ്ഥാപനങ്ങളില്‍ പ്രോജക്ട് അടിസ്ഥാനത്തിലും പച്ചക്കറി കൃഷി നടത്തി. ആകെ 13000 യൂണിറ്റ് ഗ്രോബാഗുകള്‍, 110 ഊര്‍ജ്ജരഹിത ശീതീകരണ യൂണിറ്റുകള്‍, 621 ഡ്രിപ്പ് ഇറിഗേഷന്‍ യൂണിറ്റുകള്‍, 6000 ബഹുവര്‍ഷ പച്ചക്കറികളുടെ തൈകള്‍, ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് 558 പമ്പ് സെറ്റുകള്‍, 591 സസ്യസംരക്ഷണ ഉപകരണങ്ങള്‍, എന്നിവ കൃഷിഭവന്‍ മുഖേന വിതരണം ചെയ്തു. ക്ലസ്റ്റര്‍ അടിസ്ഥാനത്തിലെ പച്ചക്കറി കൃഷിയിലൂടെ 1857 ഹെക്ടറിലും തരിശുനിലത്തെ പച്ചക്കറി കൃഷിയിലൂടെ 245 ഹെക്ടറിലും കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ജില്ലയില്‍ നേട്ടം കൈവരിച്ചു.
നാളികേര വികസനത്തിനായി കേരഗ്രാമം പദ്ധതിയില്‍ 8469 ഹെക്ടര്‍ സ്ഥലത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 1476.57 ലക്ഷം രൂപ വിനിയോഗിച്ചു.

നെല്‍കൃഷി വികസനത്തിനുള്ള പദ്ധതിയായ സുസ്ഥിര കൃഷി വികസന പദ്ധതി ജില്ലയില്‍ വിജയകരമായി നടപ്പിലാക്കി വരുന്നു. 2877 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 632.18 ലക്ഷം രൂപയാണ് ചെലവഴിച്ചത്. സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി 278 ഹെക്ടറില്‍ നെല്‍കൃഷി ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി തരിശു സ്ഥലങ്ങളില്‍ നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ 1949 ഹെക്ടറില്‍ കൃഷി ചെയ്യുന്നതിന് ലക്ഷ്യമിടുകയും ഇതുവരെ 643 ഹെക്ടറില്‍ കൃഷി ആരംഭിക്കുകയും ചെയ്തു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 420.80 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്. നാലു ലക്ഷം വിത്ത് പാക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും 2000 ഗ്രോബാഗ് യൂണിറ്റുകളും ഈ സാമ്പത്തിക വര്‍ഷം വിതരണം ചെയ്യും. ലോക് ഡൗണ്‍ കാലയളവില്‍ 3.5 ലക്ഷം വിത്ത് പാക്കറ്റുകളും ജില്ലയില്‍ വിതരണം ചെയ്തുകഴിഞ്ഞു.

Related Topics

Share this story