കോഹ്ലി തന്നെ ടെസ്റ്റ് നായകൻ, ഞാൻ അദ്ദേഹത്തിന്റെ സഹായി; അജിൻക്യ രഹാനെ
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലെ ചരിത്രനേട്ടത്തിനു ശേഷം ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെട്ട ഒന്നായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ച അജിൻക്യ രഹാനെയുടെ ക്യാപ്റ്റൻസി. നായകൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിലായിരുന്നു രഹാനെ ടീമിനെ നയിച്ചത്. 1-0ന് പിന്നില്‍ നിന്ന ടീമിനെയാണ് രഹാനെ പരമ്പര വിജയികളാക്കിയത്. പ്രമുഖ താരങ്ങൾ മിക്കവരും പരിക്കിനെ തുടർന്ന് പുറത്തായ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ വിജയം. രഹാനെയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ വിജയത്തിന് ശേഷം മുൻ താരങ്ങൾ ഉൾപ്പെടെ പലരും ടെസ്റ്റ് നായകസ്ഥാനം കോഹ്‌ലിയിൽ നിന്ന് രഹാനെയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് രഹാനെ. “ഒന്നും മാറില്ല. ടെസ്റ്റ് നായകൻ എന്നും വിരാട് തന്നെയായിരിക്കും, ഇന്ത്യയ്ക്കായി എന്നാൽ കഴിയുന്നത് ചെയ്ത് ഞാൻ അദ്ദേഹത്തെ സഹായിക്കും. അദ്ദേഹത്തിന്റെ അഭാവത്തില്‍ ടീമിനെ നയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ക്യാപ്റ്റനാവുക എന്നതിലുപരി ആ റോൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. ഇതുവരെ എനിക്ക് നല്ല രീതിയിൽ നയിക്കാൻ സാധിച്ചു, ഇനി മുന്നോട്ടും അങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” പി.ടി.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു രഹാനെ നായകസ്ഥാനത്തെ കുറിച്ച് പറഞ്ഞത്.