Times Kerala

സംസ്ഥാനം കൈവരിച്ച പുരോഗതി സമൂഹത്തിലെ എല്ലാ വിഭാഗത്തേയുംശാക്തീകരിക്കുന്നു: ഗവർണർ

 
സംസ്ഥാനം കൈവരിച്ച പുരോഗതി സമൂഹത്തിലെ എല്ലാ വിഭാഗത്തേയുംശാക്തീകരിക്കുന്നു: ഗവർണർ

കേരളം വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതി നാളെയുടെ ഇന്ത്യയെ ശക്തിപ്പെടുത്തും വിധം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഫലപ്രദമായി ശാക്തീകരിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങിൽ നൽകിയ സന്ദേശത്തിലാണ് ഗവർണർ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി. നീതി ആയോഗിന്റെ ദേശീയ സ്‌കൂൾ വിദ്യാഭ്യാസ ഇൻഡക്‌സിലും സംസ്ഥാനം ഒന്നാമതായി. വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ ഉദ്‌ബോധിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പേരിൽ സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ സർവകലാശാലയ്ക്ക് തുടക്കം കുറിച്ചതും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ആന്റ് ടെക്‌നോളജി സ്ഥാപിച്ചതും ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ പ്രധാന നേട്ടങ്ങളാണ്.

വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്‌ളാസ് ഒരുക്കാനുള്ള കേരളത്തിന്റെ നടപടി പ്രചോദനകരമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിട്ട മേഖലകളിൽ ആവശ്യമായ ഇന്റർനെറ്റ് സംവിധാനവും കുട്ടികൾക്ക് ടെലിവിഷനും ലഭ്യമാക്കാൻ ഫലപ്രദമായ നടപടിയുണ്ടായി. ഗോത്രമേഖലയിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആറായിരം പഠന മുറികളും നിർമിച്ചു.

വീടില്ലാത്തവർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീടുകൾ ലഭ്യമാക്കിയ നടപടി സംസ്ഥാന സർക്കാരിന്റെ കരുതലാണ് വെളിവാക്കുന്നത്. പി. എം. എ. വൈ ലൈഫ് പദ്ധതിയിലൂടെ രണ്ടരലക്ഷം വീടുകളാണ് നിർമിച്ചത്.ബ്രേക്ക് ദ ചെയിൻ ഉൾപ്പെടെയുള്ള നൂതന ആശയങ്ങളിലൂടെ കേരളം കോവിഡ് 19നെയും ഫലപ്രദമായി നേരിട്ടു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് മരണം ഏറ്റവും കുറഞ്ഞ നിരക്കിൽ നിലനിർത്താനും ലോകത്തിന്റെ തന്നെ അഭിനന്ദനം ഏറ്റുവാങ്ങാനും കേരളത്തിന് സാധിച്ചുവെന്ന് ഗവർണർ പറഞ്ഞു. കോവിഡിനെ നേരിടുന്നതിനൊപ്പം 674 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 461 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലും ശ്രദ്ധിച്ചു. ക്ഷേമവും കരുതലും എന്ന നയം സ്വീകരിക്കുകയും ലോക്ക്ഡൗൺ കാലത്ത് എല്ലാവർക്കും ഭക്ഷണം എത്തിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചനുകൾ സ്ഥാപിക്കുകയും ചെയ്തു. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യകിറ്റുകളും ലഭ്യമാക്കി.

കോവിഡ് 19ന് എതിരായ രാജ്യത്തിന്റെ പേരാട്ടം വിജയത്തുമ്പത്താണ്. രാജ്യത്താകമാനം കോവിഡ് വാക്‌സിനേഷൻ വലിയ തോതിൽ നടന്നു വരുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞരും ഡേക്ടർമാരും റെക്കോഡ് സമയത്തിൽ തയ്യാറാക്കിയ രണ്ട് കോവിഡ് വാക്‌സിനുകൾ ലോകത്തിന്റെയാകെ വിശ്വാസം ആർജിച്ചു കഴിഞ്ഞു. ഇന്ത്യൻ ശാസ്ത്രരംഗത്തെ ഇതിഹാസ മുന്നേറ്റമായി ഇതിനെ ചരിത്രം രേഖപ്പെടുത്തും. വാക്‌സിനുകളുടെ വികസനത്തിൽ മാത്രമല്ല, വെന്റിലേറ്ററുകളും പി. പി. ഇ കിറ്റുകളും നിർമിക്കുന്നതിലും ഇന്ത്യയുടെ സ്വാശ്രയശീലവും മേക്ക് ഇൻ ഇന്ത്യ പദ്ധതിയും വ്യക്തമാണ്. വസുധൈവ കുടുംബകം എന്ന ഇന്ത്യൻ പാരമ്പര്യത്തെ മുൻനിർത്തി കോവിഡിനെ നേരിടാനുള്ള മരുന്നുകളും ഉപകരണങ്ങളും വികസിത രാജ്യങ്ങൾക്കുൾപ്പെടെ ഇന്ത്യ വിതരണം ചെയ്തു. ഇത്തരം പ്രവർത്തിയിലൂടെ ലോകത്തിന്റെ ഫാർമസിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വികസിത സുശക്ത സ്വാശ്രയ ഭാരതം; സുന്ദര സ്വയംപര്യാപ്ത നവകേരളം എന്നതാവണം നമ്മുടെ ലക്ഷ്യമെന്നും ഇതിനായി ഒരുമയോടെ മുന്നേറാമെന്നും ഗവർണർ പറഞ്ഞു. രാവിലെ ഒൻപത് മണിക്കാണ് ഗവർണർ പതാക ഉയർത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യാ രാജേന്ദ്രൻ, ബിനോയ് വിശ്വം എം. പി, എം. എൽ. എമാരായ ഒ. രാജഗോപാൽ, വി. എസ്. ശിവകുമാർ, വി. കെ. പ്രശാന്ത്, എം. വിൻസെന്റ്, ഗവർണറുടെ പത്‌നി രേഷ്മ ആരിഫ്, മുഖ്യമന്ത്രിയുടെ പത്‌നി കമല, ഗവർണറുടെ കുടുംബാംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, സേനാ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

സതേൺ എയർകമാൻഡ് സ്‌ക്വാഡ്രൺ ലീഡർ ബിക്രം സിൻഹയായിരുന്നു പരേഡ് കമാൻഡർ. ഗർവാർ റൈഫിൾസ് പതിമൂന്നാം ബറ്റാലിയനിലെ ലെഫ്റ്റനന്റ് ഹർകിരത് സിംഗ് റയാത് സെക്കന്റ് ഇൻ കമാൻഡായി. ഭാരതീയ കരസേന, വ്യോമസേന, കേന്ദ്ര റിസർവ് പോലീസ്, സ്‌പെഷ്യൽ ആംഡ് പോലീസ്, തിരുവനന്തപുരം സിറ്റി പോലീസ്, എൻ. സി. സി സീനിയർ ഡിവിഷൻ ആൺകുട്ടികൾ, സീനിയർ വിംഗ് പെൺകുട്ടികൾ എന്നിവയുടെ ഘടകങ്ങൾ അണിനിരന്നു. തിരുവനന്തപുരം സിറ്റി പോലീസ്, കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയൻ എന്നിവയുടെ ബാൻഡുകൾ പങ്കെടുത്തു.

Related Topics

Share this story