മോശം പ്രകടനം; ലാംപാര്‍ഡിനു പകരം ചെൽസിയെ ഇനി ടുച്ചൽ പരിശീലിപ്പിക്കും
ലണ്ടൻ: ചെൽസിയുടെ പരിശീലക സ്ഥാനത്തു നിന്നും ഫ്രാങ്ക് ലാംപാർടിനെ പുറത്താക്കി. പ്രീമിയർ ലീഗിൽ ചെൽസി ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ തുടർന്നാണ് നടപടി. ലാംപാർടിന് പകരം തോമസ് ടുച്ചലാകും ചെൽസിയെ പരിശീലിപ്പിക്കുക. ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയുടെ മുൻ പരിശീലകനായിരുന്നു ടുച്ചൽ. കഴിഞ്ഞ സീസണിൽ ചെൽസിയെ നാലാം സ്ഥാനത്തേക്കും എഫ്.എ.കപ്പ് ഫൈനലിലേക്കും എത്തിക്കാൻ ലാംപാര്‍ഡിനു കഴിഞ്ഞു. എന്നാൽ ഈ സീസണിൽ രണ്ടായിരം കോടിരൂപയോളം മുടക്കി പുതിയ താരങ്ങളെ എത്തിച്ചിട്ടും ടീമിനു മുന്നേറാൻ സാധിക്കാത്തതു തിരിച്ചടിയായി.
ടീം മെച്ചപ്പെട്ടുവരികയായിരുന്നുവെന്നും തനിക്ക് വേണ്ടത്ര സമയം ലഭിച്ചില്ലെന്നുമായിരുന്നു ലാംപാർഡിന്റെ പ്രതികരണം. അവസാനം കളിച്ച അഞ്ചു കളികളില്‍ ഒന്നില്‍ മാത്രമാണ് ചെൽസി ജയിച്ചത്. 2018 ജൂലായിലാണ് ലാംപാര്‍ഡ് ചെൽസിയുടെ ചുമതലയേറ്റത്. ചെല്‍സിയെ 84 കളികളില്‍ പരിശീലിപ്പിച്ച ലാംപാർഡിന് 44 വിജയവും 17 സമനിലയും നേടാനായപ്പോൾ 23 കളികളിൽ തോൽവി ഏറ്റുവാങ്ങി.