വൈദ്യുതിത്തൂണിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി; മണിക്കൂറുകളോളം വൈദ്യുതി കമ്പിയിൽ അഭ്യാസപ്രകടനം കാഴ്ചവെച്ച യുവാവിനെ അഗ്‌നിരക്ഷാസേന എത്തി അനുനയിപ്പിച്ച് താഴെയിറക്കി
അടൂര്‍: വൈദ്യുതി കമ്പികൾ വഹിക്കുന്ന തൂണിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. അഗ്‌നിരക്ഷാസേന എത്തി ഒന്നര മണിക്കൂറിനുശേഷമാണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത് . പറക്കോട് വടക്ക് മുണ്ടു മുരുപ്പേല്‍ മണിലാലാണ് (38) പന്നിവിഴ സെന്റ് തോമസ് സ്‌കൂളിന് സമീപം കനാല്‍ റോഡരികിലെ വൈദ്യുതിത്തൂണില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നാട്ടുകാര്‍ വൈദ്യുതി ഓഫിസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഈ ഭാഗത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
വിവരമറിഞ്ഞ് അടൂര്‍, പത്തനംതിട്ട യൂനിറ്റുകളില്‍ നിന്ന് രണ്ട് യൂനിറ്റ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. ഏറെ നേരം വൈദ്യുതി കമ്ബിയില്‍ അഭ്യാസപ്രകടനം കാഴ്ചവെച്ച യുവാവ് അഗ്‌നിരക്ഷാസേന അംഗങ്ങളുടെ നിരന്തര അഭ്യര്‍ത്ഥനയിലാണ് ഒടുവില്‍ താഴെയിറങ്ങിയത്.ഇതിന് മുന്പും ഈ യുവാവ് മാരകായുധവുമായി പറക്കോട് മല്ലൂര്‍കുളങ്ങര ക്ഷേത്രക്കുളത്തില്‍ ചാടിയിരുന്നു. അന്നും അടൂരില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേന അംഗങ്ങളാണ് അനുനയിപ്പിച്ച് കുളത്തില്‍നിന്ന് കരക്കുകയറ്റിയത്. സ്‌റ്റേഷന്‍ ഓഫിസര്‍ സക്കരിയ അഹമ്മദ് കുട്ടി, സീനിയര്‍ ഫയര്‍ ഓഫിസര്‍ അനില്‍ കുമാര്‍, അഗ്‌നിരക്ഷാസേന അംഗങ്ങളായ അനില്‍ദേവ്, അസീഫ്, മനോജ് കുമാര്‍, അഭിലാഷ്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.