സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞത് കടുവയുടെ ദൃശ്യങ്ങള്‍; നെഞ്ചിടിപ്പേറി കേളകം പ്രദേശവാസികള്‍
കണ്ണൂർ : കേളകം അടക്കാത്തോടിന് സമീപം രാമച്ചിയില്‍ വനംവകുപ്പ് സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ കടുവയുടെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒരാഴ്ച മുമ്ബ് രാമച്ചിയിലെ പള്ളിവാതുക്കല്‍ ഇട്ടിയവിരയുടെ പോത്തിനെ കടുവ പിടികൂടിയിരുന്നു. പിടികൂടിയത് കടുവ ആണെന്ന് പ്രദേശവാസികള്‍ പറഞ്ഞെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചില്ല. സംശയം ദൂരീകരിക്കാനാണ് വനംവകുപ്പ് വിവിധ സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചത്.എന്നാൽ കടുവ പിടികൂടിയ പോത്തിന്റെ ജഡത്തിന് സമീപമാണ് ക്യാമറകൾ സ്ഥാപിച്ചത്. ചത്ത പോത്തിനെ ഭക്ഷിക്കാനെത്തിയ കടുവയുടെ ചിത്രമാണ് സി.സി.ടി.വി കാമറയില്‍ കുടുങ്ങിയത്.ആറളം വന്യജീവി സങ്കേതം അതിര്‍ത്തി പങ്കിടുന്ന ചീങ്കണ്ണി പുഴയോട് ചേര്‍ന്നാണ് കടുവയുടെ വിഹാരകേന്ദ്രം. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവയും പുലിയും പിടികൂടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിെന്റ സമീപപ്രദേശമായ ശാന്തിഗിരിയിലും കഴിഞ്ഞവര്‍ഷം പശുവിനെയും മറ്റ് വളര്‍ത്തുമൃഗങ്ങളെയും കടുവ പിടികൂടിയിരുന്നു. ഇവിടെയും വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചിരുന്നു. എങ്കിലും ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. രാമച്ചിയിലെ കാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞതോടെ പ്രദേശവാസികളുടെ നെഞ്ചിടിപ്പേറി.