Times Kerala

ക്ഷീരമേഖലയിലേക്ക് പുതുതായി കടന്നുവരുന്ന ചെറുപ്പക്കാരെയും പ്രവാസികളെയും സംരക്ഷിക്കും: മന്ത്രി അഡ്വ. കെ.രാജു

 
ക്ഷീരമേഖലയിലേക്ക് പുതുതായി കടന്നുവരുന്ന ചെറുപ്പക്കാരെയും  പ്രവാസികളെയും സംരക്ഷിക്കും: മന്ത്രി അഡ്വ. കെ.രാജു

തിരുവനന്തപുരം: ക്ഷീരമേഖലയിലേക്ക് പുതുതായി കടന്നുവരുന്ന ചെറുപ്പക്കാരും പ്രവാസികളുമടക്കമുള്ളവരെ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ബഹു. ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. മില്‍മ തിരുവനന്തപുരം മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് അധിക പാല്‍വില പ്രഖ്യാപനവും വിതരണോദ്ഘാടനവും തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട ചെറുപ്പക്കാരും പ്രവാസികളുമടക്കം ഒട്ടേറെപ്പേര്‍ പുതുതായി ക്ഷീരമേഖലയിലേക്ക് വന്നിട്ടുണ്ട്. പുതുതായി ഫാമുകള്‍ തുടങ്ങിയവരും നിരവധിയാണ്. ഇത് മേഖലയെ സംബന്ധിച്ച് ആശാവഹമായ കാര്യമാണ്. ഇവരെ സ്ഥിരമായി ക്ഷീരമേഖലയില്‍ നിലനിര്‍ത്താനുള്ള പാക്കേജുകള്‍ക്ക് രൂപം നല്‍കുന്നത് ആലോചിക്കും. കേരളത്തില്‍ കന്നുകാലികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഇപ്പോഴുള്ളത്. പാലുല്പാദനവും സര്‍വ്വകാല റെക്കോര്‍ഡിലാണ്. മലബാര്‍ മേഖലയിലെ പാലുല്പാദനം ആവശ്യമായ അളവില്‍ കൂടുതലെന്ന നേട്ടത്തിലെത്തിക്കഴിഞ്ഞു. എറണാകുളം, തിരുവനന്തപുരം മേഖലകളും ഇതേ പാതയിലാണ്. ഇത്തരമൊരു അനുകൂല സാഹചര്യം കണക്കിലെടുത്താണ് മലബാര്‍ മേഖലയില്‍ അധികമായി വരുന്ന പാല്‍, പാല്‍പ്പൊടിയാക്കി മാറ്റാന്‍ പുതിയ പ്ലാന്‍റ് ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചത്. ക്ഷീരകര്‍ഷകരെ സംരക്ഷിക്കാന്‍ മില്‍മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

മികച്ച ക്ഷീര കര്‍ഷകനെന്ന നേട്ടം കൈവരിച്ച ഉച്ചക്കട ക്ഷീര സഹകരണ സംഘത്തിലെ ജെ.എസ്.സജുവിനും പാലുല്പാദനത്തില്‍ ഒന്നാമതെത്തിയ പയറ്റുവിള സഹകരണ സംഘത്തിനും മന്ത്രി തുക കൈമാറി.

മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ ശ്രീ.കല്ലട രമേശ് അധ്യക്ഷത വഹിച്ചു. മില്‍മ ചെയര്‍മാന്‍ ശ്രീ.പി.എ. ബാലന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മലബാര്‍ മേഖല യൂണിയന്‍ ചെയര്‍മാന്‍ ശ്രീ.കെ.എസ്. മണി, മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ.പാട്ടീല്‍ സുയോഗ് സുഭാഷ് റാവു, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി. മിനി രവീന്ദ്രദാസ്, തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി അംഗങ്ങളായ ശ്രീ. എസ് അയ്യപ്പന്‍ നായര്‍, അഡ്വ. ഗിരീഷ് കുമാര്‍ എസ്., ശ്രീ. എസ് സദാശിവന്‍ പിള്ള, ശ്രീ. മാത്യു ചാമത്തില്‍, ശ്രീ. കരുമാടി മുരളി, ശ്രീ. വി. വേണുഗോപാല കുറുപ്പ്, ശ്രീ. കെ.രാജശേഖരന്‍, ശ്രീ. വി.വി.വിശ്വന്‍, ശ്രീമതി. ടി.സുശീല, ശ്രീമതി. ലിസി മത്തായി, ശ്രീമതി. എസ് ഷീജ, മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ആര്‍.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി മൂന്നു കോടി രൂപയും അംഗസംഘങ്ങള്‍ക്ക് ഒരു കോടി രൂപയുമാണ് മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ വിതരണം ചെയ്തത്. യൂണിയന്‍റെ 2019-20 വര്‍ഷത്തിലെ പ്രവര്‍ത്തന മിച്ചത്തില്‍ നിന്നുമാണ് അധിക സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പാല്‍ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ ക്ഷീരകര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. 2020 മെയ് മാസത്തില്‍ നല്‍കിയ ഒരു കോടി രൂപയുടെ ധനസഹായത്തിനു പുറമേയാണിത്.

Related Topics

Share this story