ഭാര്യയെ ഒരു ‘പാഠം പഠിപ്പിക്കാൻ’ ആസൂത്രണം ചെയ്തത് വ്യാജ മോഷണം; ഒടുവിൽ ജ്വല്ലറി ഉടമയും ജീവനക്കാരും ജയിലിൽ
ഡൽഹി: ഭാര്യയെ ഒരു പാഠം പഠിപ്പിക്കാൻ വ്യാജ മോഷണം ആസൂത്രണം ചെയ്ത ജ്വല്ലറി ഉടമയും ജീവനക്കാരും അറസ്റ്റിൽ. രോഹിണി സെക്ടർ 3ലെ ജ്വല്ലറി ഉടമ മുകേഷ് വർമ (47), ഇയാളുടെ സ്ഥാപനത്തിലെ ജോലിക്കാരായ സണ്ണി (31), സുരാജ് (20) എന്നിവരാണ് അറസ്റ്റിലായത്. എല്ലാ സൗഭാഗ്യമുണ്ടാകുമെന്നു പറഞ്ഞു മോതിരം ധരിക്കാൻ ഭാര്യ നിര്ബന്ധിച്ചതാണ് മുകേഷ് ഇത്തരത്തിൽ ഒരു വ്യാജ മോഷണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.മാത്രമല്ല, പണം വായ്പ നൽകിയിരുന്നവരുടെ അനുകമ്പകൂടി പിടിച്ചുപറ്റാനാണ് ഇത്തരമൊരു നാടകം ആസൂത്രണം ചെയ്തത്. ഈ മാസം 16നു വൈകിട്ട് 9.35നാണു മോഷണ നടന്നതായ വിവരം പൊലീസിനു ലഭിച്ചത്. 650 ഗ്രാം സ്വർണവും 8 ലക്ഷം രൂപയും കാറിനുള്ളിൽനിന്നു നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി.
ജ്വല്ലറിയിലെ ആഭരണങ്ങളും പണവുമായി വീട്ടിലെത്തി കാർ പാർക്ക് ചെയ്ത ശേഷം ഉള്ളിലേക്കു പോയെന്നും ബാഗെടുക്കാൻ തിരിച്ചെത്തിയപ്പോൾ മോഷണം സംഭവിച്ചിരുന്നെന്നുമായിരുന്നു പരാതി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജ്വല്ലറിയിലെ ജീവനക്കാരൻ സണ്ണിയുടെ പെരുമാറ്റത്തിൽ സംശയം തോന്നുകയും ഇയാളെ വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് കേസിൽ മുകേഷ് വർമയുടെ പങ്ക് പൊലീസിന് മനസിലാകുന്നത്. കാറിൽനിന്നു ബാഗ് എടുത്തു കൈമാറാൻ 700 രൂപയാണ് ഇരുവർക്കും വാഗ്ദാനം ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.