ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചു, കൊച്ചിയിൽ പതിനേഴുകാരനെ തല്ലിച്ചതച്ചു സുഹൃത്തുക്കൾ
കൊച്ചി : ലഹരി മരുന്ന് ഉപയോഗിക്കുന്ന വിവരം വീട്ടില്‍ അറിയിച്ചെന്നാരോപിച്ച് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദിച്ചു. കൊച്ചി കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമുള്ള 17കാരനെയാണ് ലഹരി ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്.അവശനായ കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ കാലില്‍ വടിയുപയോഗിച്ച് പലപ്രാവശം അടിക്കുകയും മുടികുത്തിപ്പിടിച്ച് മൂന്നു പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഏറെ നേരം നീണ്ട മര്‍ദ്ദനത്തിനൊടുവില്‍ അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിപ്പിച്ചു. പിന്നീട് മെറ്റലില്‍ മുട്ടുകുത്തി ഇരുത്തി വീണ്ടും മര്‍ദ്ദിച്ചു.അക്രമികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും മര്‍ദ്ദനമേറ്റ കുട്ടിയുടെ സഹോദരന്‍ അവ വീണ്ടെടുത്തു. ശരീരമാസകലം ക്ഷതമേറ്റ കുട്ടി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരന്‍ എഴുന്നേറ്റ് നടക്കാനാകാത്ത സ്ഥിതിയാണ്.