Times Kerala

ഈ മരണം നമുക്ക് നല്‍കുന്ന ഒരു പാഠമുണ്ട്, ഈ കുടുംബത്തിനുണ്ടായ നഷ്ടത്തെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് എന്നറിയില്ല; അഷ്റഫ് താമരശ്ശേരിയുടെ കണ്ണീർ കുറിപ്പ്

 
ഈ മരണം നമുക്ക് നല്‍കുന്ന ഒരു പാഠമുണ്ട്, ഈ കുടുംബത്തിനുണ്ടായ നഷ്ടത്തെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് എന്നറിയില്ല; അഷ്റഫ് താമരശ്ശേരിയുടെ കണ്ണീർ കുറിപ്പ്

തൃശൂര്‍: കയ്പമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജിയുടെ ആകസ്മിക മരണത്തിന്റെ ഞെട്ടലിലാണ് പ്രവാസ ലോകം. ഡോക്ടറെ കാണിക്കുവാന്‍ ശനിയാഴ്ച അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ വന്നതായിരുന്നു ഷാന്‍ലിയും ഭാര്യ ലിജിയും. കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് ഇടിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ ലിജി മരണമടയുകയായിരുന്നു. ഇവരുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുവാൻ ആവശ്യമായ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഏവരെയും കണ്ണുകളെ ഈറനണിയിക്കുന്നതാണ്.

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണ രൂപം:

ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്. അതില്‍ ഒരാളുടെ മരണം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രാധാന്യം നിറഞ്ഞതായിരുന്നു. ഭര്‍ത്താവിന് കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ പുറകില്‍ നിന്ന് സഹായിച്ച ഭാര്യ ലിജിയെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ ലിജി മരണമടഞ്ഞു.
മാതൃകാ ദമ്പതികളായിരുന്നു തൃശൂര്‍ കയ്പമംഗലം സ്വദേശി ഷാന്‍ലിയും ഭാര്യ ലിജിയും. ഇവര്‍ക്ക് രണ്ട് മക്കളാണ്. മൂത്തമകന്‍ പ്രണവ് എന്‍ജീനീയറിംഗിന് ത്യശൂരില്‍ പഠിക്കുന്നു. മകള്‍ പവിത്ര ഉമ്മുല്‍ ഖുവെെനില്‍ പഠിക്കുകയാണ്.
ശാരീരിക അസ്വസ്തകള്‍ കാരണം ഷാന്‍ലിയെ സ്ഥിരമായി കാണിക്കുന്ന ഡോക്ടറെ കാണിക്കുവാന്‍ ശനിയാഴ്ച അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ വന്നതായിരുന്നു ഇരുവരും. വിധി ലിജിയുടെ ജീവന്‍ അപഹരിക്കുകയാണുണ്ടായത്.
ആശുപത്രിയുടെ പാര്‍ക്കിംഗ് വരെ ലിജിയായിരുന്നു ഡ്രൈവ് ചെയ്ത് വന്നത്. പാർക്ക് ചെയ്യുവാന്‍ ബുദ്ധിമുട്ടായപ്പോള്‍ ഷാനിലി കാര്‍ എടുക്കുകയായിരുന്നു. കാർ പാർക്ക് ചെയ്യവേ ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടി നിയന്ത്രണം വിട്ടതാണ് അപകടം സംഭവിക്കുവാന്‍ കാരണം.
30 വർഷത്തിലധികമായി ഉമ്മുല്‍ ഖുവൈനിലെ ടെറാക്കോ കമ്പനിയിൽ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് ഷാൻലി. 23 വർഷമായി ലിജിയും ഉമ്മുൽ ഖുവൈനിലുണ്ട്.
ഈ മരണം നമുക്ക് നല്‍കുന്ന ഒരു പാഠമുണ്ട്. കാര്‍ പാര്‍ക്ക് ചെയ്യുന്ന സമയത്ത് പുറകില്‍ നിന്നോ, മുന്നില്‍ നിന്നോ സഹായിക്കുന്ന കുടുംബങ്ങളെ ഞാന്‍ പലപ്പോഴും കാണാറുണ്ട്. മാളുകളിലും മറ്റും പുറകില്‍ നിന്ന് വഴി കാണിച്ച് കൊടുക്കുന്ന മക്കളെയും കാണാറുണ്ട്.
ഒരിക്കലും ഇത്തരം പ്രവൃത്തികള്‍ ഇവിടെ അനുവദിനീയമല്ല. ഒരു നിമിഷത്തെ അശ്രദ്ധ കാരണം നമുക്ക് നഷ്ടപ്പെടുന്നത് നമ്മുക്ക് ഏറ്റവും വേണ്ടപ്പെട്ടവരെയാണ്. അപകടങ്ങള്‍ സംഭവിക്കാതെ നോക്കുക. ഇവിടെത്തെ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുക.
ഇവിടെ സംഭവിച്ചത് നോക്കുക, തങ്ങളുടെ എസ്‌യുവി പാർക്ക് ചെയ്യുവാൻ ലിജി പിന്നില്‍ നിന്ന് ഭർത്താവിനെ സഹായിക്കുകയായിരുന്നു. പെട്ടെന്ന് ബ്രെയ്ക്കിന് പകരം ഭർത്താവ് ആക്സിലേറ്റർ ചവിട്ടിയതിനാൽ എസ്‌യുവി പെട്ടെന്ന് പിന്നിലോട്ട് കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയിൽപ്പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് മരണം സംഭവിക്കുകയും ചെയ്തു.
നമ്മുടെ ചെറിയ ചെറിയ അശ്രദ്ധകള്‍ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു. ദൈവം തമ്പുരാന്‍ എല്ലാ മനുഷ്യരെയും പെട്ടെന്നുളള അപകടമരണങ്ങളില്‍ നിന്നും കാത്ത് രക്ഷിക്കട്ടെ.
ഈ കുടുംബത്തിനുണ്ടായ നഷ്ടത്തെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് എന്നറിയില്ല. ദൈവം തമ്പുരാന്‍ കുടുംബാഗങ്ങള്‍ക്ക് സമാധാനം നല്‍കുന്നതോടൊപ്പം, അകാലത്തില്‍ മരണപ്പെട്ട പ്രിയ സഹോദരിക്ക് നിത്യശാന്തിയും നൽകട്ടെ….
അഷ്റഫ് താമരശ്ശേരി

Related Topics

Share this story