Times Kerala

സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി

 
സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്സിനുകളാണ് ലഭിക്കുന്നത്. ആലപ്പുഴ 19,000, എറണാകുളം 59000, ഇടുക്കി 7500, കണ്ണൂർ 26500, കാസർഗോഡ് 5500, കൊല്ലം 21000, കോട്ടയം 24000, കോഴിക്കോട് 33000, മലപ്പുറം 25000, പാലക്കാട് 25500, പത്തനംതിട്ട 19000, തിരുവനന്തപുരം 50500, തൃശൂർ 31000, വയനാട് 14000 എന്നിങ്ങനെ ഡോസ് കോവിഡ് വാക്സിനുകളാണ് ജില്ലകൾക്കായി അനുവദിക്കുന്നത്. ബുധനാഴ്ച എറണകുളത്തും തിരുവന്തപുരത്തും എയർപോർട്ടുകളിൽ വാക്സിനുകൾ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്റെ മൂന്നാം ദിനം 8548 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ നടന്നത്.

മൂന്നാം ദിവസം തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (759) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 523, എറണാകുളം 701, ഇടുക്കി 626, കണ്ണൂർ 632, കാസർഗോഡ് 484, കൊല്ലം 655, കോട്ടയം 580, കോഴിക്കോട് 571, മലപ്പുറം 662, പാലക്കാട് 709, പത്തനംതിട്ട 604, തിരുവനന്തപുരം 551, തൃശൂർ 759, വയനാട് 491 എന്നിങ്ങനെയാണ് മൂന്നാം ദിനം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. ആദ്യദിനം 8062 പേരും ഇതിന്റെ തുടർച്ചയായി ഞായറാഴ്ച 57 പേരും തിങ്കളാഴ്ച 7891 പേരുമാണ് വാക്സിനെടുത്തത്. ഇതോടെ ആകെ 24,558 ആരോഗ്യ പ്രവർത്തകരാണ് വാക്സിനേഷൻ സ്വീകരിച്ചത്.

വാക്സിൻ കൊണ്ടുള്ള പാർശ്വഫലങ്ങളൊന്നും ആർക്കും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം ജനറൽ ആശുപത്രി, പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ചൊവ്വാഴ്ച പ്രവർത്തനമാരംഭിച്ചു.

സംസ്ഥാനത്താകെ 4,59,853 ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളുമാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,75,673 പേരും സ്വകാര്യ മേഖലയിലെ 1,99,937 പേരും ഉൾപ്പെടെ 3,75,610 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്. ഇതുകൂടാതെ 2932 കേന്ദ്ര ആരോഗ്യ പ്രവർത്തകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 74,711 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും 6,600 മുൻസിപ്പൽ വർക്കർമാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Topics

Share this story