ജാതിമാറി വിവാഹം; തമിഴ്നാട്ടില്‍ ദളിത് ദമ്ബതികള്‍ക്ക് 2.5 ലക്ഷം രൂപ പിഴയും, ക്ഷേത്രപ്രവേശന വിലക്കും
ചെന്നൈ: ജാതി മാറി വിവാഹംചെയ്തതിന് ദളിത് ദമ്ബതികള്‍ക്ക് പിഴയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വിലക്കും പ്രഖ്യാപിച്ച് നാട്ടുകൂട്ടം. തമിഴ്നാട്ടിലെ തിരുപ്പതൂരിലാണ് സംഭവം നടന്നത് . കനഗരാജ് (26), ജയപ്രിയ (23) എന്നിവരാണ് വിവാഹിതരായത്. എന്നാൽ ഇരുവരും ഒരു സാമുദായത്തിൽ പ്പെട്ടവരാണെങ്കിലും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതാണ്. അതേസമയം ജയപ്രിയയുടെ മാതാപിതാക്കള്‍ ഇവരുടെ ബന്ധത്തിന് എതിര് നിന്നു.അതോടെ 2018 ജനുവരിയില്‍ ഇരുവരും പുല്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് ഒളിച്ചോടുകയും വിവാഹം കഴിക്കുകയും ചെയ്തു.ശേഷം ചെന്നൈയില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു കനഗരാജ്. കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ജോലി നഷ്ടമായി. തുടര്‍ന്ന് കനഗരാജ്, ജയപ്രിയക്കൊപ്പം പുല്ലൂരിലേക്ക് തിരിച്ചെത്തി. എന്നാൽ ഇവര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ 2.5 ലക്ഷം രൂപ പിഴ ഈടാക്കണമെന്ന് നേരത്തെ തന്നെ നാട്ടുകൂട്ടം ചേര്‍ന്ന് തീരുമാനമെടുത്തിയിരുന്നു.
”മറ്റ് ജാതികളില്‍ നിന്ന് വിവാഹം കഴിച്ചാല്‍ പിഴ അടയ്ക്കണമെന്നത് ഞങ്ങളുടെ ഗ്രാമത്തില്‍ പതിവുരീതിയാണ്. സാധാരണയായി പിഴ 5000- 10,000 രൂപവരെയാകും. എന്നാല്‍ ഞങ്ങള്‍ക്ക് 2.5 ലക്ഷം രൂപയാണ് പിഴയായി വിധിച്ചത്. 25,000 രൂപവരെ കൊടുക്കാന്‍ ഞാന്‍ തയാറായിരുന്നു. എന്നാല്‍ അവര്‍ അത് സ്വീകരിക്കാന്‍ തയാറായില്ല. ഇനി പിഴ അടയ്ക്കാന്‍ ഞാന്‍ ഒരുക്കമല്ല. നാട്ടുകൂട്ടം പിഴ അടയ്ക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഉത്സവത്തിന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് എന്നെയും ഭാര്യയെയും വിലക്കി. ഞങ്ങള്‍ മടങ്ങി വന്നശേഷം രണ്ടുതവണ നാട്ടുകൂട്ടം ചേര്‍ന്ന് പിഴ നിര്‍ബന്ധമായും അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു”- കനഗരാജ് പറയുന്നു.