മലയാളിയെ ഹണിട്രാപ്പിൽ കുടുക്കി ഫ്ലാറ്റിൽ എത്തിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേർ അറസ്റ്റിൽ
ബംഗളൂരു: മലയാളിയായ സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനി ഉടമയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേർ മംഗളൂരുവിൽ പിടിയിൽ. രേഷ്മ എന്ന നീലിമ, സീനത്ത്, ഇഖ്ബാല്‍, അബ്ദുൽ ഖാദര്‍ നസീഫ് എന്നിവരെയാണ് സൂറത്ത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലയാളി ബുസിനെസ്സുകാരനുമായി പരിചയത്തിലായ രേഷ്മയും സീനത്തും ചേർന്ന് ഇയാളെ സൂറത്ത്കല്ലിലെ തങ്ങളുടെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ഫ്ലാറ്റിൽ എത്തിയ മലയാളിയെ അവിടെ ഉണ്ടായിരുന്ന ഇഖ്ബാലും അബ്ദുൽ ഖാദറും ചേര്‍ന്ന് മർദിക്കുകയും അഞ്ചു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്കുമെന്നു ഭീഷണിപെടുത്തുകയുമായിരുന്നു.കൈവശമുണ്ടായിരുന്ന 30,000 രൂപ നല്കിയ ശേഷം ബാക്കി തുക നൽകാമെന്നറിയിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ട മലയാളി മംഗളൂരു സിറ്റി പൊലീസ് കമീഷണർ എന്‍. ശശികുമാറിന് പരാതി നൽകുകയായിരുന്നു. കമീഷണറുടെ നിര്‍ദേശ പ്രകാരം സൂറത്ത്കല്‍ ഇന്‍സ്പെക്ടര്‍ ചന്ദപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഫ്ലാറ്റിലെത്തി സംഘത്തെ പിടികൂടി. പ്രതികളിൽനിന്ന് മൊബൈൽ ഫോണുകള്‍, ക്രെഡിറ്റ് കാര്‍ഡ്, എക്സ്.യു.വി വാൻ എന്നിവയും പോലീസ് പിടിച്ചെടുത്തു. ആറുപേരടങ്ങുന്ന സംഘമാണ് ഹണിട്രാപ്പിലുള്ളതെന്നും അടുത്തിടെ നിരവധി പേരെ സംഘം കെണിയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കമീഷണര്‍ പറഞ്ഞു.