Times Kerala

കോടികൾ തട്ടി ‘കോടിഷ് നിധി’, എം.ഡിക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കി പോലീസ്

 
കോടികൾ തട്ടി ‘കോടിഷ് നിധി’, എം.ഡിക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കി പോലീസ്

കോഴിക്കോട്: ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും കോടികള്‍ തട്ടിയ കേസില്‍ കോടിഷ് നിധി എം.ഡി അബ്ദുള്ളക്കുട്ടിക്കെതിരെ കോഴിക്കോട് നല്ലളം പൊലീസ് ലുക്കൗട്ട് നോട്ടിസിറക്കി. നല്ലളം, ഫറോഖ് സ്റ്റേഷനുകളിലായി അന്‍പതിലധികം കേസുകളാണ് പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം മാത്രം നാല് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് റിപ്പോർട്ട്. വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലും നിരവധിയാളുകള്‍ക്ക് പണം നഷ്ടപ്പെട്ടുവെന്നാണ് നിഗമനം. അബ്ദുള്ളക്കുട്ടിയെ കണ്ടെത്താന്‍ ബന്ധുവീടുകളിലുള്‍പ്പെടെ പൊലീസ് പരിശോധന നടത്തിയിരുന്നു. മലബാറിലെ നാല് ജില്ലകളില്‍ ശാഖകളുള്ള ‘കോടിഷ് നിധി ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്.നിക്ഷേപിക്കുന്ന തുകക്ക് പന്ത്രണ്ടര ശതമാനം പലിശയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ആദ്യഘട്ടങ്ങളില്‍ ഇടപാടുകാരെ പിടിച്ചു നിർത്താൻ കൃത്യമായ രീതിയിലായിരുന്ന കമ്പനിയുടെ പ്രവർത്തനം. മൂന്ന് മാസം മുന്‍പ് പലരും പണം പിന്‍വലിക്കാനുള്ള താല്‍പര്യമറിയിച്ചപ്പോള്‍ സാങ്കേതിക തടസം പറഞ്ഞ് ദിവസങ്ങൾ നീട്ടുകയായിരുന്നു. മാസങ്ങൾ നീണ്ടതോടെ തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയ ഇടപാടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിനിടെ നിലമ്പൂര്‍ സ്വദേശിയായ സ്ഥാപന ഉടമ ജീവനക്കാരോട് പോലും കാര്യങ്ങളറിയിക്കാതെ മുങ്ങിയിരുന്നു. നിക്ഷേപകര്‍ സ്ഥാപനത്തിലെത്തി കാര്യം തിരക്കുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തറിഞ്ഞത്. പണം നഷ്ടപ്പെട്ടവരുടെ നേതൃത്വത്തില്‍ കൂട്ടായ്മയ്ക്ക് രൂപം നല്‍കി. തട്ടിപ്പിനിരയായവരുടെ എണ്ണം ഫറോഖ്, ചെറുവണ്ണൂര്‍, മണ്ണൂര്‍ മേഖലയില്‍ മാത്രം നൂറ് കടന്നിട്ടുണ്ടെന്നാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സ്ഥാപനമെന്നാണ് ബോര്‍ഡില്‍ ചേര്‍ത്തിരുന്നത്. എന്നാല്‍ അത്തരത്തിലൊരു അംഗീകൃത മാര്‍ഗനിര്‍ദേശമില്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.സ്ഥാപനത്തിന്റെ ചെറുവണ്ണൂര്‍, മണ്ണൂര്‍ വളവ്, ഈസ്റ്റ് ഹില്‍ ശാഖകള്‍ പൊലീസ് പൂട്ടി സീല്‍ ചെയ്തു. ഉടമയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു.

Related Topics

Share this story