കടക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്; ഭർത്താവ് കെട്ടിച്ചമച്ചതെന്ന് യുവതി; ജാമ്യഹരജിയിൽ വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം കടക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ യുവതിയുടെ ജാമ്യ ഹരജിയിൽ സർക്കാറിന്റെ വിശദീകരണം തേടി ഹൈക്കോടതി . പതിമൂന്നു വയസുകാരനായ മകൻ നൽകിയ പരാതിയിൽ അറസ്റ്റിലായ യുവതിയുടെ ഹർജിയാണ് ഹൈക്കോടതി ജസ്റ്റിസ് വി. ഷേർസി പരിഗണിച്ചത്.ഇക്കഴിഞ്ഞ ഡിസംബർ 28നാണ് യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം പോക്സോ കോടതി ജാമ്യഹരജി തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. താനുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു, ഇത് ചോദ്യംചെയ്തതിനാണ് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്നാണ് ഹരജിക്കാരിയുടെ വാദം. ഹരജിക്കാരിയും മക്കളും താമസിക്കുന്ന വീട്ടിൽതന്നെ ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയും താമസിക്കാൻ തുടങ്ങിയതോഡി കുട്ടികളെയും കൂട്ടി മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്നു. കുട്ടികളെ തന്നോടൊപ്പം വിടണമെന്നും ജീവനാംശം ലഭിക്കണമെന്നും ആവശ്യപ്പെട്ട് കേസും നൽകി. ഇതിനുപിന്നാലെ മൂന്നാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവ് മൂന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. തുടർന്നാണ് രണ്ടാമത്തെ മകനെ ഉപയോഗിച്ച് വ്യാജ പരാതി നൽകിയതെന്ന് ഹരജിയിൽ ആരോപിക്കുന്നു. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.