Times Kerala

ഭാവി കേരളത്തിന് ദിശാബോധം: സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ രാജ്യാന്തര സമ്മേളനം ഫെബ്രുവരിയില്‍

 
ഭാവി കേരളത്തിന് ദിശാബോധം: സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ  രാജ്യാന്തര സമ്മേളനം ഫെബ്രുവരിയില്‍

തിരുവനന്തപുരം: ഭാവികേരളത്തിന്‍റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദ്ദേശിക്കാനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് വിദഗ്ധരെ ഉള്‍പ്പെടുത്തി വിപുലമായ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ ‘ഭാവി വീക്ഷണത്തോടെ കേരളം’ എന്ന വിഷയത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ സമാന്തര സെഷനുകളിലായാണ് ഈ മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്.

സാമ്പത്തിക നൊബേല്‍ ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സ്, ഡബ്ല്യു.എച്ച്.ഒ. ചീഫ് സയന്‍റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സാമ്പത്തിക ആസൂത്രണ വിദഗ്ധര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

രാജ്യാന്തര തലത്തില്‍ അക്കാദമിക് പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള ഉന്നതവിദ്യാഭ്യാസം, ആധുനിക വ്യവസായ സാധ്യതകള്‍, നൈപുണ്യവികസനം, മത്സ്യബന്ധനം-കൃഷി-മൃഗസംരക്ഷണം എന്നിവയുടെ ആധുനികവല്‍കരണം, ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇ-ഗവേണന്‍സ് എന്നീ മേഖലകള്‍ക്കു പുറമെ തദ്ദേശ ഭരണം, ഫെഡറലിസം-വികസനോന്‍മുഖ ധനവിനിയോഗം എന്നീ പ്രത്യേക വിഷയങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാകുന്നു. സമ്മേളനത്തിന്‍റെ മുന്നൊരുക്കം എന്ന നിലയില്‍ കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളെ കുറിച്ചുള്ള പ്രാഥമിക സെഷന്‍ ഈ മാസം 27, 28 തീയതികളില്‍ നടത്തും. ഇതിനുപുറമെ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ മേഖലകളെക്കുറിച്ച് വിഷയബന്ധിതമായ സെഷനുകള്‍ യഥാക്രമം ജനുവരി 24, 27 തിയതികളില്‍ സംഘടിപ്പിക്കും.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് വിദഗ്ധ ജോലികളില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന വികസനപാതയാണ് സംസ്ഥാനം പിന്തുടരേണ്ടതെന്ന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ രാമചന്ദ്രന്‍ പറഞ്ഞു. പതിന്നാലാം പഞ്ചവത്സര പദ്ധതി (2022-27)യുടെ പശ്ചാത്തലത്തില്‍, സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയും തൊഴിലവസരവുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ക്ക് എന്തു നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിക്കാനുള്ളതെന്നും സമ്മേളനം ഉറ്റുനോക്കും. പൊതു വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ നിലവാരം ഉയര്‍ത്തുന്ന കാര്യം ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19 മൂലം സാമ്പത്തികരംഗത്ത് ഉള്‍പ്പെടെയുണ്ടായ തകര്‍ച്ചയില്‍ നിന്ന് കരകയറാനും പുതിയ കാഴ്ചപ്പാടും പ്രവര്‍ത്തനങ്ങളും രൂപീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുകയാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.വേണു വി. പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ വികസന നേട്ടത്തിനു പുറമേ ആധുനിക ശാസ്ത്ര, സാങ്കേതിക രംഗത്തെ തൊഴിലവസരങ്ങളും നൂതന തൊഴില്‍ സംരംഭങ്ങളുടെ പ്രോത്സാഹനവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യം വയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷം കേരളം ഏറെ മുന്നോട്ടുപോയ കാര്‍ഷികമേഖലയില്‍ ആധുനികവല്‍കരണം നടപ്പാക്കുക എന്നതാണ് കൃഷിയുമായി ബന്ധപ്പെട്ട സെഷനുകളില്‍ ചര്‍ച്ച ചെയ്യുന്നത്. കാര്‍ഷികോല്പാദനം മെച്ചപ്പെടുത്താനും ഈ മേഖലയില്‍ സുസ്ഥിരത ഉറപ്പാക്കാനും ആഗോളാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ശാസ്ത്രീയമായ ആധുനികവല്‍കരണം കേരളത്തില്‍ എങ്ങനെ പകര്‍ത്താനാവുമെന്ന് ഈ സെഷനുകളില്‍ പരിശോധിക്കപ്പെടും. മണ്ണും വെള്ളവും ധാതുക്കളും കാര്യക്ഷമമായി ഉപയോഗിച്ച് നടപ്പാക്കുന്ന സൂക്ഷ്മ കൃഷിരീതികളിലൂടെ സംസ്ഥാനത്തിന് വേണ്ടത് ഉല്പാദിപ്പിച്ചശേഷം ബാക്കി കയറ്റുമതി ചെയ്യാനാവുമോ എന്നും പരിശോധിക്കുന്നുണ്ട്. മെച്ചപ്പെട്ട മാനേജ്മെന്‍റിലൂടെ അഭ്യസ്തവിദ്യരുടെ തൊഴില്‍ശേഷി വിനിയോഗിച്ച് മത്സ്യബന്ധനമേഖലയില്‍ മികച്ച ഉല്പാദന രീതികള്‍ ആവിഷ്കരിക്കാനും ഉല്പന്നങ്ങള്‍ സംസ്കരിച്ച് വൈവിധ്യവല്‍കരണം നടപ്പാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ലക്ഷ്യത്തോടെ സമ്മേളനത്തില്‍ ഏഴു ഘടകങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

വിനോദസഞ്ചാര മേഖലയിലെ പുത്തന്‍ പ്രവണതകള്‍ മനസിലാക്കുക, ഉത്തരവാദിത്ത ടൂറിസത്തിലൂടെ പ്രാദേശികമായ പ്രയോജനമുണ്ടാക്കുക, വിനോദസഞ്ചാരികളെക്കുറിച്ച് വിശദമായി പഠിച്ച് അവര്‍ക്കാവശ്യമുള്ള രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുക, സുസ്ഥിര വികസനം, നൈപുണ്യവല്‍കരണം എന്നിവ ഉറപ്പാക്കുക തുടങ്ങിയവയാണ് ടൂറിസം സെഷനില്‍ ചര്‍ച്ചാവിധേയമാക്കുന്നത്. പൊതു-സ്വകാര്യ മേഖലകള്‍ കൂട്ടായി പ്രവര്‍ത്തിക്കുന്ന കേരളത്തിന്‍റെ വിനോദസഞ്ചാര മേഖലയില്‍ ഇത് എങ്ങനെ കാര്യക്ഷമമായി തുടരാം എന്ന് പരിശോധിക്കപ്പെടും. ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന വളര്‍ച്ച കൈവരിക്കുന്നതിനുള്ള നയപരിപാടികളും പദ്ധതികളും സംബന്ധിച്ച ചര്‍ച്ചകളും ഈ സെഷനില്‍ നടക്കും.

ആധുനിക മേഖലകള്‍ കണ്ടെത്തി വ്യവസായ ഉല്പാദനം വര്‍ധിപ്പിക്കാനും കൃഷി-ഭക്ഷ്യസംസ്കരണ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുമുള്ള സാധ്യതകളാണ് വ്യവസായത്തെക്കുറിച്ചുള്ള സെഷനിലൂടെ കേരളം തേടുന്നത്. വ്യവസായ പാര്‍ക്കുകള്‍, പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍, പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികവല്‍കരണം, പൊതുമേഖലയിലുടെ വികസനം എന്നിവ വ്യവസായത്തെക്കുറിച്ചുള്ള സെഷനുകളില്‍ ചര്‍ച്ച ചെയ്യും.

ഇ-ഗവേണന്‍സിലൂടെ പൊതുജനങ്ങള്‍ക്കുള്ള ഡിജിറ്റല്‍ സേവനം മെച്ചപ്പെടുത്തുക, വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, പൗരന്‍മാരുടെ ശാക്തീകരണം ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷനാണ് സമ്മേളനത്തില്‍ വിഭാവനം ചെയ്യുന്നത്. ബാംഗ്ലൂരിലെ ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയായിരിക്കും ഈ സെഷനുകളിലേയ്ക്കു വേണ്ടിയുള്ള വിദഗ്ധരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതും ശുപാര്‍ശകള്‍ക്ക് അന്തിമരൂപം നല്‍കുന്നതും.

കേരളത്തില്‍ ആഗോള ഡിജിറ്റല്‍ ട്രാന്‍സ്ഫോമേഷന്‍ ഹബ്ബിനും ഫാബ് സിറ്റിക്കുമുള്ള സാധ്യതകള്‍ വിവര സാങ്കേതികവിദ്യാ സെഷന്‍ ആരായുന്നുണ്ട്. ഇലക്ട്രോണിക് ഭാഗങ്ങള്‍ ഉല്പാദിപ്പിക്കുന്നതിലും നിര്‍മിത ബുദ്ധി, റോബോട്ടിക്സ് എന്നിവയിലുമുള്ള സ്റ്റാര്‍ട്ടപ് പങ്കാളിത്തത്തോടെ നാലാം വ്യവസായ വിപ്ലവത്തില്‍ പങ്കുചേരാന്‍ കേരളത്തിനുള്ള സാധ്യതകള്‍ ഈ സെഷന്‍ പരിശോധിക്കും.

അന്താരാഷ്ട്ര തലത്തിലുള്ള അക്കാദമിക് സഹകരണം ഉറപ്പാക്കി ഉന്നതവിദ്യാഭ്യാസ മേഖലയെ എങ്ങനെ വികസിപ്പിക്കാം എന്നതാണ് പ്രധാനമായും ഈ വിഷയവുമായി ബന്ധപ്പെട്ട സെഷനില്‍ ചര്‍ച്ചാവിഷയമാകുന്നത്. ഇതിനുപുറമെ പാഠ്യപദ്ധതിയിലും സ്ഥാപനങ്ങളിലും നുതനത്വം കൊണ്ടുവരിക, ഗവേഷണം, അധ്യാപനം, വിദ്യാര്‍ഥി വിനിമയം എന്നിവയ്ക്കുള്ള ശൃംഖലകള്‍ കെട്ടിപ്പെടുക്കുക, സമൂഹത്തിനുതകുന്ന തരത്തില്‍ ഉന്നതവിദ്യാഭ്യാസം ചിട്ടപ്പെടുത്തുക, ലൈബ്രറി-ഇന്‍ഫര്‍മേഷന്‍ സംവിധാനം കെട്ടിപ്പെടുക്കുക എന്നിവയ്ക്കുള്ള ശുപാര്‍ശകളും ഈ സെഷനില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

രാജ്യാന്തര തൊഴില്‍വിപണിയെ കുറിച്ചുള്ള വിവരങ്ങള്‍ കേരളത്തില്‍ ലഭ്യമാക്കാനും അതനുസരിച്ച് നൈപുണ്യവികസനം സാധ്യമാക്കാനുമാണ് നൈപുണ്യ വികസനം വിഷയമാക്കിയുള്ള സെഷനിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും (ടിവിഇടി) എന്ന ആശയത്തിലൂടെ ഇതര വിദ്യാഭ്യാസ സംവിധാനവുമായി ബന്ധമുണ്ടാക്കുക, വ്യവസായമേഖലയുമായി ഇതിനെ ബന്ധിപ്പിക്കുക, തൊഴില്‍മേഖലയിലുണ്ടാകുന്ന ആഗോള പ്രവണതകളുമായി സംയോജിപ്പിക്കുക എന്നതും പ്രാവര്‍ത്തികമാക്കും.

തദ്ദേശ ഭരണവുമായി ബന്ധപ്പെടുത്തി രണ്ട് സെഷനുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യത്തേതില്‍ കേരളത്തില്‍ വിജയകരമായ പദ്ധതികളെക്കുറിച്ചുള്ള പഠനങ്ങള്‍ അവതരിപ്പിക്കും. രണ്ടാമത്തെ സെഷനില്‍ പുതിയ സാഹചര്യങ്ങളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള വെല്ലുവിളികളും അവസരങ്ങളും ചൂണ്ടിക്കാണിക്കുകയും അവയ്ക്ക് അനുസൃതമായ മാറ്റങ്ങള്‍ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പശ്ചാത്തലത്തില്‍ എങ്ങനെ കൊണ്ടുവരാമെന്ന് വിവരിക്കുകയും ചെയ്യും.

Related Topics

Share this story