കുറഞ്ഞ വിലയ്ക്ക് സ്വർണം വാഗ്ദാനം ചെയ്തു തട്ടിപ്പ്; തിരുവനന്തപുരത്ത് ദമ്പതികൾ അറസ്റ്റിൽ
താനൂർ: കുറഞ്ഞ വിലയ്ക്ക് സ്വർണം വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം സ്വദേശികളായ സജീം മൻസിൽ സജീം ഇബ്രാഹിം (43), ഭാര്യ ഷീജ ഇബ്രാഹിം (41) എന്നിവരാണ് പിടിയിലായത്. ആനമങ്ങാടിലെ കണ്ടപ്പാടി സ്വദേശിയായ മോഹൻലാലിന്റെ പരാതിയിലാണ് അറസ്റ്റ്. അസം സ്വദേശി മുഖേന 1.5 കിലോ ഗ്രാം സ്വർണം 3.5 ലക്ഷം രൂപയ്ക്ക് നൽകാമെന്നായിരുന്നു ദമ്പതികൾ നൽകിയിരുന്ന വാഗ്ദാനം. സ്വർണം കൈപ്പറ്റാനായി കരിങ്കപ്പാറയിലെ വാടക ക്വാർട്ടേഴ്സിലേക്ക് എത്താൻ ആവശ്യപ്പെട്ടിരുന്നു.ഇതിനിടെ പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ മോഹൻലാൽ പണം നൽകാതെ മടങ്ങുകയായിരുന്നു. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസിൽ നൽകിയ പരാതിയിൽ ക്വാർട്ടേഴ്സിൽവച്ചായിരുന്നു അറസ്റ്റ്. തട്ടിപ്പ് പതിവാക്കിയ അസം സ്വദേശികളുടെ ഏജന്റുമാരാണ് അറസ്റ്റിലായ ദമ്പതികളെന്ന് ഇൻസ്പെക്ടർ പി.പ്രമോദ് പറഞ്ഞു.