Times Kerala

മോഷണശേഷം മൊബൈൽ മറന്നു വച്ചു, പ്രവാസിയായ യുവതിയുടെ 57 പവൻ മോഷ്ടിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ; കള്ളനെ കുടുക്കിയത് മൊബൈലിൽ വന്ന സന്ദേശം

 
മോഷണശേഷം മൊബൈൽ മറന്നു വച്ചു, പ്രവാസിയായ യുവതിയുടെ 57 പവൻ മോഷ്ടിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ; കള്ളനെ കുടുക്കിയത് മൊബൈലിൽ വന്ന സന്ദേശം

തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് പ്രവാസിയായ യുവതിയുടെ 57 പവൻ മോഷ്ടിച്ച കേസിൽ പ്രതിയായ സഹോദരൻ അറസ്റ്റിൽ. കണിയാപുരം ചിറ്റാറ്റുമുക്ക് വയലിൽക്കട നർഗീസ് മൻസിലിൽ ഷാഹീദി (50)നെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരി തമിഴ്നാട് പൊലീസിനു നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രവാസിയായിരുന്ന ഷാഹീദിന്റെ കു‌ടുംബം തമിഴ്നാട്ടിലായിരുന്നു താമസം. ഗൾഫിൽ ജോലി ഇല്ലാതായതോടെ ഏതാനും മാസങ്ങളായി കണിയാപുരത്തുള്ള ഭാര്യയുടെ വീട്ടിൽ താമസിക്കുന്ന ഷാഹീദ് ചിറ്റാറ്റുമുക്കിനു സമീപം പച്ചക്കറിക്കട നടത്തിയിരുന്നു. ആഴ്ചകൾക്കു മുൻപ് തമിഴ്നാട്ടിലുള്ള പ്രവാസിയായ സഹോദരി വീടുപൂട്ടി നാട്ടിലേക്കു പോയ സമയത്ത് കവർച്ച അവിടെ എത്തി നടത്തുകയായിരുന്നു. എന്നാൽ മോഷണശേഷം വീട്ടിൽ സ്വന്തം മൊബൈൽഫോൺ മറന്നുവച്ചതാണ് ഷാഹീദിനെ കുടുക്കാൻ പോലീസിനെ സഹായിച്ചത്. ബാങ്കിൽ നിന്നെടുത്ത വായ്പാ തുക ഉടനെ തിരിച്ചടയ്ക്കണം എന്ന സന്ദേശം ഫോണിൽ വന്നതിനെ തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടാണ് ഫോണിന്റെ ഉടമയെ പോലീസ് കണ്ടെത്തിയത്. പൊലീസ് അന്വേഷിക്കുമ്പോൾ ഗൾഫിലേക്ക് മടങ്ങാനായി ഷാഹീദ് ഹൈദരാബാദിലെത്തിയിരുന്നു. അവിടെനിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കഠിനംകുളം പൊലീസിന്റെ സഹായത്തോടെ മോഷ്ടിച്ച സ്വർണത്തിൽ 52 പവൻ ചിറ്റാറ്റുമുക്കിലെ വീട്ടിൽ നിന്നു തമിഴ്നാട് പൊലീസ് കണ്ടെടുത്തു. കേരളത്തിലേക്കു കൊണ്ടുവരാൻ ഉപയോഗിച്ച കാർ വെഞ്ഞാറമൂടിനു സമീപം ഒളിപ്പിച്ച നിലയിലും കണ്ടെത്തി. കണിയാപുരത്തുള്ള ഒരു ബാങ്കിൽ നിന്നു വൻ തുക വായ്പ എടുത്തിരുന്നതായും അത് തിരിച്ചടക്കാനുള്ള തുക കണ്ടെത്താനായിട്ടാണ് മോഷണം നടത്തിയതെന്നാണ് പൊലീസിനു ലഭിച്ച വിവരം.

Related Topics

Share this story