മരണം ഉറപ്പാക്കാനാണ് എന്ന് പതിയെ പറഞ്ഞു. നാഡി പിടിച്ചും ശ്വസന ഗതി നിരീക്ഷിച്ചും കൃഷ്ണമണി നോക്കിയുമല്ലാതെ മരണം എങ്ങനെ തിരിച്ചറിയാനാണ്. പി.പി. ഇ ഇട്ട് സ്‌തെതസ്‌കോപ്പ് ചെവിയില്‍ വെക്കാന്‍ വയ്യല്ലോ.; ഡോക്ടറുടെ ഹൃദയസ്പർശിയായ കുറിപ്പ്
കോവിഡ് വാര്‍ഡില്‍ ജീവനായി മല്ലിടുന്ന് വയോധികരെ കുറിച്ച് ഡോക്ടർ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
ഡോ. സുനില്‍ പികെ എഴുതിയ കുറിപ്പിങ്ങനെ,
നാഡി മിടിപ്പ് കിട്ടുന്നുണ്ടോ ?
അപ്പുറത്തെ ബെഡ്ഡിലെ വല്യുമ്മച്ചിയാണ്.
ഞാന്‍ ഇല്ലെന്ന് തലയനക്കി.
പിന്നെന്തിനാണ് ഇ.സി.ജി എടുക്കുന്നത്?
മരണം ഉറപ്പാക്കാനാണ് എന്ന് പതിയെ പറഞ്ഞു. നാഡി പിടിച്ചും ശ്വസന ഗതി നിരീക്ഷിച്ചും കൃഷ്ണമണി നോക്കിയുമല്ലാതെ മരണം എങ്ങനെ തിരിച്ചറിയാനാണ്. പി.പി. ഇ ഇട്ട് സ്‌തെതസ്‌കോപ്പ് ചെവിയില്‍ വെക്കാന്‍ വയ്യല്ലോ.ഹൃദയമിടിപ്പും ഓക്‌സിജന്റെ അളവും കാണിക്കുന്ന മോണിറ്ററുകള്‍ നിശ്ചലമായാലും ഒന്നുകൂടെ ഉറപ്പിക്കാന്‍ ഇസിജി യിലെ നേര്‍രേഖ കൂടെ വേണം.നിലച്ചുപോയ ഹൃദയത്തിന്റെ ഒറ്റ വര.
പെട്ടെന്ന് സിസ്റ്ററോട് മരിച്ച രോഗിയുടെ കിടക്കയുടെ വശങ്ങളില്‍ പാര്‍ട്ടീഷന്‍ കൊണ്ടു വെയ്ക്കാന്‍ പറഞ്ഞു. മറ്റുള്ളവര്‍ ഇനിയീ കാഴ്ച കണ്ട് വിഷമിക്കേണ്ട.
പ്രായമേറെയായതാണ്.എക്‌സ്‌റേയില്‍ കോവിഡ് ന്യൂമോണിയ അധികരിച്ചതായി കണ്ടതുമാണ്.
എന്നാലും അഡ്മിറ്റ് ചെയ്തതിന്റെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവരുടെ ശ്വാസം മുട്ട് കുറയുമ്പോള്‍ …. നല്‍കേണ്ടി വരുന്ന ഓക്‌സിജന്‍ പതിയെ കുറച്ചു കൊണ്ടുവരാന്‍ കഴിയുമ്പോള്‍ ….,വീട്ടില്‍ നിന്നുള്ള വീഡിയോ കോളിനിടെ അമ്മൂമയുടെ ചക്കരയെന്ത്യേ എന്ന പേരക്കുട്ടിയോടുള്ള പുന്നാരം കാണുമ്പോള്‍ … , അമ്മൂമ വേഗം വരാമെന്ന ആശ്വാസ വാക്കു കേള്‍ക്കുമ്പോള്‍ ….
എല്ലാം അറിയാതെ മനസ്സില്‍ പ്രതീക്ഷകള്‍ ഉണരുന്നു.
പക്ഷേ പൊടുന്നനെ അവര്‍ ഇല്ലാതാകുമ്പോള്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താണ് എന്ന തോന്നല്‍ മനസ്സിലുണ്ടായിരുന്നിട്ടു കൂടിയും അറിയാതെ പതറിപ്പോകുന്നു.
കോവിഡ് രോഗികളുടെ എണ്ണവും മരണത്തിന്റെ കണക്കുമെല്ലാം നമ്മെ സ്പര്‍ശിക്കാതെ കടന്നുപോവുകയാണ്.
നാം പതുക്കെ പഴയതു പോലെ പുറത്തേക്കിറങ്ങുകയാണ്. പ്രായമായവര്‍ക്ക് റിവേഴ്‌സ് ക്വാറന്റീന്‍ വേണമെന്ന് നമുക്കറിയാത്തതൊന്നുമല്ല. പക്ഷേ കോവിഡ് കവര്‍ന്നെടുത്തവരില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത വയോധികരും ഏറെയാണ്. അവര്‍ക്ക് ആ രോഗം എങ്ങനെ കിട്ടിയെന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമോ?
ഒന്ന് ശ്വാസം നീട്ടി വിടാറായാല്‍ , സംസാരിക്കാറായാല്‍ പ്രായമായവര്‍ ആദ്യം പറഞ്ഞു തുടങ്ങുന്നത് വീട്ടിലേക്ക് മടങ്ങുന്നതിനെ പറ്റിയാണ്. ജീവിതസായാഹ്നവും അസ്തമയവും പ്രിയപ്പെട്ടവരോടു കൂടെയായിരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്!