ഗര്‍ഭിണിയെ വയറുകീറി കൊലപ്പെടുത്തി കുഞ്ഞിനെ പുറത്തെടുത്ത സംഭവം; പ്രതിയുടെ വധശിക്ഷയ്‌ക്ക് അവസാനനിമിഷം സ്‌റ്റേ
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഗര്‍ഭിണിയെ കൊലപ്പെടുത്തി, വയറുകീറി ഗര്‍ഭസ്‌ഥശിശുവിനെ കൈക്കലാക്കിയ കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് കോടതി സ്‌റ്റേ ചെയ്‌തു. 67 വര്‍ഷത്തിനുശേഷം ആദ്യമായി അമേരിക്കയില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട വനിതാക്കുറ്റവാളി ലിസ എം. മോണ്ട്‌ഗോമെറി(52)യാണു വിഷം കുത്തിവച്ചുള്ള മരണത്തില്‍നിന്ന് അവസാനനിമിഷം രക്ഷപ്പെട്ടത്. ഇന്ത്യാനയിലെ ടെറെ ഹോട്ട് ജയിലില്‍ ഇന്നലെയാണു ലിസയുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്.എന്നാൽ ജന്മനാ തലച്ചോറിനു തകരാറുള്ള ലിസയ്‌ക്കു വധശിക്ഷ നേരിടാനുള്ള മാനസികാരോഗ്യമില്ലെന്ന് സ്‌റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അഭിഭാഷകര്‍ വാദിച്ചു. ഇക്കാര്യത്തില്‍ വാദം കേള്‍ക്കുന്നതുവരെ ശിക്ഷ മരവിപ്പിക്കാനാണ് ഇന്ത്യാന ജില്ലാക്കോടതി ജഡ്‌ജ് ജെയിംസ് ഹാന്‍ലോണ്‍ ഉത്തരവിട്ടത്. 2004-ലായിരുന്നു കേസിനാസ്പദമായ ക്രൂര സംഭവം നടന്നത്.