വിയ്യൂര്‍ ജയിലിന് ഒന്നരക്കോടിയുടെ ഹൈടെക് അടുക്കള
തൃശൂര്‍: വിയ്യൂര്‍ ജയിലിന് ഒന്നരക്കോടിയുടെ ഹൈടെക് അടുക്കള. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അകെ 840 തടവുകാരാണുളളത്. എല്ലാവര്‍ക്കും കൂടി രണ്ട് നേരത്തേക്ക് വേണ്ടത് ആകെ 350 കിലോ അരിയാണ്. ഇത്രയും പേർക്കും ഭക്ഷണം പാകം ചെയ്യുക ക്ലേശകരമായ ജോലി തന്നെയാണ്.ഹൈടെക് അടുക്കളയിൽ അരമണിക്കൂറിനകം മുഴുവൻ പേര്‍ക്കുമുളള ചോറ് തയ്യാറാകും. ആവിയില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രത്തില്‍ വെള്ളം തിളപ്പിച്ച് അരി കഴുകി ഇട്ടാല്‍ മാത്രം മതി. സംസ്ഥാനത്തെ ഒരു ജയിലില്‍ ഇതാദ്യമായാണ് ഒന്നര കോടി രൂപ ചെലവിട്ട് അത്യാധുനിക അടുക്കള നിര്‍മ്മിച്ചിരിക്കുന്നത്.സാമ്പാറും അവിയലും ഉണ്ടാക്കാൻ പ്രത്യേകം യന്ത്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പച്ചക്കറി കഴുകാനും അരിയാനും അത്യാധുനിക മെഷീൻ തന്നെയുണ്ട്. നൂറു തേങ്ങ ചിരകിയെടുക്കാന്‍ വെറും അരമണിക്കൂര്‍ മാത്രം മതി. ഭക്ഷണം പാത്രത്തിലാക്കി വലിയ മുളവടിയില്‍ തൂക്കി കൊണ്ടു പോവുകയും വേണ്ട. അടുക്കളയില്‍ നിന്ന് ഭക്ഷണം സെല്ലുകളിലേക്ക് കൊണ്ടുപോകാൻ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനവും വിയ്യൂരിന് സ്വന്തമായുണ്ട്.