പാവങ്ങളുടെ ‘ലംബോർഗിനി’ മെയ്ഡ് ഇൻ ഇടുക്കി
തൊടുപുഴ: ഇടുക്കി സേനാപതി കേളംകുഴയ്ക്കൽ അനസിന് സ്വന്തം വീട്ടുമുറ്റത്ത് ഇതുപോലൊരു കാർ ഉണ്ടായിരുന്നെങ്കിൽ എന്ന മോഹം തോന്നി തുടങ്ങിയത് നടൻ പൃഥ്വിരാജിെൻറ ലംബോർഗിനിയെക്കുറിച്ചുള്ള വിശേഷങ്ങൾ കേട്ടപ്പോഴാണ് .എന്നാൽ അമ്മയോട് കാര്യം പറഞ്ഞപ്പോൾ കയറിക്കിടക്കാൻ വീടാണോ കാറാണോ വേണ്ടതെന്നായിരുന്നു മറുചോദ്യം. പിന്നീട് സ്വപ്നം കാണാൻ കഴിയാത്ത വിലയാണെന്നത് കൊണ്ട് തന്നെ ഇതുപോലൊന്ന് നിർമിച്ചാലെന്താ എന്നായി ചിന്ത.ഒടുവിൽ തന്റെ ആഗ്രഹം ഒന്നര വർഷത്തിന് ശേഷം അനസ് പൂർത്തീകരിച്ചു.
വീട്ടുമുറ്റത്ത് ഇപ്പോൾ സ്വന്തമായി ഈ ചെറുപ്പക്കാരന് ‘ലംബോർഗിനി’ ഉണ്ട്. ഒറ്റ നോട്ടത്തിൽ ലംബോർഗിനി എന്ന് തോന്നിക്കുന്ന ഈ കാറിന്റെ മാതൃക സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാണ്.
ചെറുപ്പം മുതലേ വാഹനങ്ങളോട് അഭിനിവേശമുള്ള അനസ് 2019ൽ പാലക്കാടുനിന്ന് എം.ബി.എ പൂർത്തിയാക്കി മംഗലാപുരത്ത് ഒരു കമ്പനിയിൽ ജോലിക്ക് കയറിയെങ്കിലും വാഹനം നിർമിക്കണമെന്ന ആഗ്രഹം അനസിന്റെ മനസ്സിനെ വല്ലാതെ അലട്ടി. ഒടുവിൽ തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഒരു മാസത്തിനകം അവിടെ നിന്നിറങ്ങി. ആലുവയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിൽ എത്തി മാനേജരോട് അനുമതി ചോദിച്ച് ലംബോർഗിനി കണ്ടു.
തിരികെ ഇടുക്കിയിലേക്ക് വണ്ടി കയറുമ്പോൾ ഇതുപോലൊരു കാറുണ്ടാക്കുമെന്ന് ഉറപ്പിച്ചിരുന്നു. ഏറെ ദിവസത്തെ ചർച്ചകൾക്കുശേഷം മകന്റെ അടങ്ങാത്ത ആഗ്രഹത്തിന് മുന്നിൽ അമ്മ മേഴ്സിയും വഴങ്ങി. അമ്മ നൽകിയ എഴുപതിനായിരവും കേറ്ററിങ്ങിനും പന്തൽ പണിക്കുമൊക്കെ പോയി ലഭിച്ച തുകയും ഉപയോഗിച്ച് അനസ് ‘ലംബോർഗിനി’യുടെ പണി തുടങ്ങി.
ഒന്നര വർഷമെടുത്തു കാറിന്റെ പണി പൂർത്തിയാക്കി. ഒറ്റ നോട്ടത്തിൽ ലംബോർഗിനി തന്നെയെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് നിർമാണം. 110 സി.സി ബൈക്കിന്റെ എൻജിനാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്.
പഴയ പ്ലാസ്റ്റിക് വസ്തുക്കളും ഫ്ലെക്സും വരെ നിർമാണത്തിനായി അനസ് ഉപയോഗിച്ചു. ഡിസ്ക് ബ്രേക്ക്, പവർ വിൻഡോ, സൺ റൂഫ്, മുന്നിലും പിന്നിലും കാമറകൾ തുടങ്ങി ഒരു ആഡംബര വാഹനത്തിലെ സൗകര്യങ്ങളെല്ലാം അനസിന്റെ കാറിലുണ്ട്. ഇപ്പോൾ രണ്ട് ലക്ഷത്തോളം രൂപ ചിലവായി.
നിരത്തിലിറക്കാൻ കഴിയില്ലെങ്കിലും വീടിന് ചുറ്റിനുമാണ് അനസിന്റെ ‘ലംബോർഗിനി’യുടെ കറക്കം. വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ ലംബോർഗിനിയുടെ ബംഗളൂരുവിലെ ഓഫിസിൽനിന്ന് വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തതായി അനസ് പറഞ്ഞു.
എന്തായാലും തന്റെ ഒപ്പം നിന്ന അമ്മയുടെ വീടെന്ന ആഗ്രഹം പൂർത്തീകരിക്കുന്നതിന് ഒരു നല്ല ജോലിക്കായി കാത്തിരിക്കുകയാണ് അനസ്.