ഉയർന്ന താപനില : ഉച്ച സമയത്തെ പുറം ജോലി വിലക്ക് ജൂൺ ഒന്നു മുതൽ
കുവൈത്ത് : രാജ്യത്ത് വേനൽ കനത്തു തുടങ്ങിയതോടെ രാജ്യത്ത് ഉച്ച സമയത്തെ പുറംജോലി വിലക്ക് വരുന്നു. മുൻ വർഷങ്ങളിലേതുപോലെ ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കേർപ്പെടുത്തുക.ഈസമയത്ത് രാവിലെ 11 മണി മുതൽ വൈകീട്ട് അഞ്ചുമണി വരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല. ഏഴു വർഷം മുമ്പുവരെ വിലക്ക് ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് നാലു വരെയായിരുന്നു. ചൂട് കൂടിവന്നതിനാൽ പിന്നീട് സമയം നേരത്തേയാക്കുകയായിരുന്നു. രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തുന്നത്. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കർശനമായി നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാൻപവർ അതോറിറ്റി മുന്നറിയിപ്പ് നൽകി.