യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ
തൃശൂർ: ഒളരിയിൽ യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളരി ഗാന്ധിനഗറിൽ ബ്രഹ്മകുളം വീട്ടിൽ രമേഷിനാണ് (46) മർദനമേറ്റത്. രഞ്ജിത്ത്, വൈഷ്ണവ് എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. രമേഷിനെ താമസിക്കുന്ന വാടക വീടിന്റെ ഉടമയും വീട്ടുകാരും ചേർന്നാണ് മർദിച്ചത്.മണിക്കൂറുകളോളം വീടിന് പിറകിലെ മരത്തിൽ കെട്ടിയിട്ട് മർദിച്ചെന്ന് അയൽവാസികൾ പറയുന്നു. മർദന ദൃശ്യങ്ങൾ അയൽവാസികൾ മൊബൈൽ ഫോണിൽ പകർത്തി പരാതിക്കൊപ്പം കൈമാറി. കണ്ണും കൈയും കെട്ടിയിട്ട് വടി കൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം, മർദിച്ചിട്ടില്ലെന്നും മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് കെട്ടിയിട്ടതാണെന്നുമാണ് വീട്ടുടമയുടെ വിശദീകരണം. സംഭവത്തിൽ സ്ഥലം കൗൺസിലറുടെ പരാതിയിൽ പൊലീസ് കേസെടുത്തു.