സൂക്ഷിച്ച് വച്ച ജിന്നയുടെ ചിത്രം പാക്കിസ്ഥാനിലേക്ക് അയക്കും: അലിഗഡ് ബിജെപി എംപി
അലിഗഡ്: അലിഗഡ് മുസ്ലിം സർവകലാശാലയിലെ ഏറെ വിവാദമായ മുഹമ്മദലി ജിന്നയുടെ ഛായാചിത്രം പാക്കിസ്ഥാനിലേക്ക് അയയ്ക്കുന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് അലിഗഡിൽനിന്നു വിജയിച്ച ബിജെപി എംപി സതീഷ് കുമാർ ഗൗതം. ഈ ഛായാചിത്രം സർവകലാശാലയിലെ മുറിക്കുള്ളിൽ പൂട്ടിവച്ചിരിക്കുകയാണെന്നും എംപി പറഞ്ഞു.പ്രതിപക്ഷ മഹാസഖ്യത്തിൽ ബിഎസ്പിക്കു വേണ്ടി മത്സരിച്ച അജിത് ബല്യാനെയും കോണ്‍ഗ്രസിന്റെ മുൻ എംപി ബ്രിജേന്ദർ സിംഗിനെയും പരാജയപ്പെടുത്തിയാണ് ഗൗതം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.പാക്കിസ്ഥാൻ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രം അലിഗഡ് മുസ്ലിം സർവകലാശാലയെ നേരത്തെ കലാപ ഭൂമിയാക്കിയിരുന്നു. മുഹമ്മദലി ജിന്നയുടെ ചിത്രം സർവകലാശാല വിദ്യാർഥി യൂണിയൻ ഹാളിൽനിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്ഥലം എംപിയായ സതീഷ് കുമാർ ഗൗതം സർവകലാശാല വൈസ് ചാൻസലർ താരിഖ് മൻസൂറിന് അയച്ച ഒരു കത്താണ്കലാപങ്ങൾക്ക് കാരണമായത്. ജിന്നയുടെ ചിത്രം നീക്കണമെന്ന ആവശ്യവുമായി ഹിന്ദു യുവവാഹിനി പ്രവർത്തകർ ക്യാന്പസിൽ എത്തി.തുടർന്ന് സംഘർഷ ങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു .