ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിനു ഡിസംബർ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. പുതിയ മന്ദിരത്തിന്റെ നിർമാണത്തിനുള്ള ഭൂമിപൂജയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു.
ഭൂമി പൂജ ചടങ്ങിനായി ഓം ബിർള മോദിയുടെ വസതിയിലെത്തി ഔദ്യോഗികമായി ക്ഷണിച്ചു. 861.90 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്. ഇരുപത്തിയൊന്നു മാസം കൊണ്ടു നിർമാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ടാറ്റ പ്രൊജ്ക്ടിനാണ് നിർമാണ കരാർ നൽകിയിട്ടുള്ളത്. നിലവിലെ പാർലമെന്റ് മന്ദിരത്തോടു ചേർന്നു തന്നെയായിരിക്കും പുതിയ കെട്ടിടം നിർമ്മിക്കുക.
എല്ലാ എംപിമാർക്കും പ്രത്യേകം ഓഫീസും പുതിയ മന്ദിരത്തിലുണ്ടാവും. കടലാസ് രഹിത പാർലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കും. വിശാലമായ കോണ്‍സ്റ്റിറ്റ്യൂഷൻ ഹാൾ, അംഗങ്ങൾക്കു വേണ്ടി ലോഞ്ച്, ലൈബ്രറി, വിവിധ സമിതികൾക്കായുള്ള മുറികൾ, ഡൈനിംഗ് ഹാളുകൾ, പാർക്കിംഗ് സൗകര്യം എന്നിവ പുതിയ മന്ദിരത്തിൽ ഉണ്ടാകും.
Comments are closed.