മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തു, കൊല്ലുമെന്ന് ഭീഷണിയും; ഷെഹല റഷീദിനെതിരെ പിതാവ്
ഡൽഹി: വിദ്യാര്‍ത്ഥി നേതാവും ആക്ടിവിസ്റ്റും ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റിന്റെ മുന്‍ നേതാവുമായ ഷെഹ്ല റാഷിദിനെതിരെ ഗുരുതര ആരോപണവുമായി പിതാവ് അബ്ദുള്‍ റാഷിദ് ഷോറ.മകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നാണ് പിതാവിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങിന് അദ്ദേഹം കത്തയക്കുകയും ചെയ്തു. മകളില്‍ നിന്നും വധഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നുമാണ് അബ്ദുള്‍ റാഷിദ് കത്തില്‍ ആവശ്യപെട്ടിരിക്കുന്നത്. ചില രാജ്യവിരുദ്ധര്‍ നയിക്കുന്ന രാഷ്ട്രീയ സംഘടനയില്‍ ചേരുന്നതിനായി മൂന്ന് കോടിയോളം രൂപ തന്റെ സമ്പാദ്യത്തില്‍ നിന്നും തട്ടിയെടുത്തെന്നും മകളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും പിതാവ് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.എന്നാല്‍, പിതാവിന്റെ ആരോപണം ഷെഹ്ല തള്ളിക്കളഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം പുറത്തിറക്കിയ രേഖാമൂലമുള്ള പ്രസ്താവനയിലാണ് പിതാവ് തനിക്കെതിരെ അസംബന്ധമായ ആരോപണളാണ് ഉന്നയിക്കുന്നതെന്ന് ഷെഹ്ല വ്യക്തമാക്കിയത്. ഗാര്‍ഹിക പീഡനത്തിന് പിതാവിനെതിരെ കേസ് കൊടുത്തതിന്റെ പ്രതികാരമാണിതെന്ന് ഷെഹ്ല വ്യക്തമാക്കി.