കർഷക പ്രതിഷേധം; സിംഗു, തിക്രി അതിര്‍ത്തികള്‍ അടച്ചു; മറ്റ് പാതകൾ തെരഞ്ഞെടുക്കാൻ ഡൽഹി പൊലീസിന്‍റെ നിർദേശം
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്‍റെ കാർഷിക നയങ്ങൾക്ക് എതിരായുള്ള കർഷകരുടെ പ്രക്ഷോഭം ആറാം ദിവസത്തിലേക്ക്കടന്നിരിക്കുകയാണ്. കർഷക സംഘടനകൾ പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നു സാഹചര്യത്തിൽ സിങ്കു, തിക്രി അതിര്‍ത്തികള്‍ അടഞ്ഞു കിടക്കുകയാണ്. അതിനാൽ, യാത്രക്കാർ മറ്റുപാതകള്‍ തെരഞ്ഞെടുക്കാന്‍ ഡൽഹി പൊലീസ് നിർദ്ദേശം നൽകിയിരിക്കുകയാണ്. സിംഗു അതിർത്തി ഇരുവശത്തും അടഞ്ഞു കിടക്കുകയാണ്. യാത്രക്കാർ മറ്റ് വഴികൾ തെരഞ്ഞെടുക്കുക. മുക്കർബ ചൗക്ക്, ജി.ടി. കർണാൽ റോഡു വഴി യാത്രക്കാരെ വഴി തിരിച്ചുവിട്ടു. ഗതാഗതകുരുക്ക് അധികമാണെന്ന് ഡൽഹി ട്രാഫിക് പൊലീസ് ട്വീറ്ററിലൂടെ അറിയിച്ചു. കൂടാതെ, ജറോഡ, ധൻസ, ദൗറാള, ജാതികേഡ, കാപ്പസേഡ, രാജ്‌കോരി, ബിജ്വാസൻ, പാലം വിഹാർ, ദുന്ദാഹേഡ എന്നീ അതിർത്തികൾ ഗതാഗതയോഗ്യമാണെന്നും ഹരിയാനയിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് ഈ വഴികൾ തെരഞ്ഞെടുക്കാമെന്നും പൊലീസ് അറിയിച്ചു.