Times Kerala

‘ആശുപത്രിയിൽ പറഞ്ഞത് ഭാര്യയെ ‘ആട് ഇടിച്ചു’ എന്ന്’ കൊട്ടാരക്കരയിലെ 29 കാരിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

 
‘ആശുപത്രിയിൽ പറഞ്ഞത് ഭാര്യയെ ‘ആട് ഇടിച്ചു’ എന്ന്’ കൊട്ടാരക്കരയിലെ 29 കാരിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: കൊട്ടാരക്കര ചെപ്രയിൽ ആട് ഇടിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. ചെപ്ര വാപ്പാല പള്ളിമേലതിൽ ആശാ ജോർജിന്‍റെ(29) മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും സംഭവം കൊലപാതകമാണെന്ന് വ്യക്തമായ സൂചന ലഭിച്ച പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആശയുടെ ഭർത്താവ് അരുൺ കുറ്റം സമ്മതിച്ചത്. മദ്യലഹരിയിൽ താൻ ഭാര്യയെ നിലത്തിട്ടു ചവിട്ടുകയായിരുന്നുവെന്ന് അരുൺ പൊലീസിനോട് പറഞ്ഞു. ഒക്ടോബർ 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.മദ്യലഹരിയിൽ അരുൺ ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവ ദിവസവും അമിതമായി മദ്യപിച്ചെത്തിയ അരുൺ ഭാര്യയെ ഉപദ്രവിച്ചു, നിലത്തിട്ട് വയറിന് നിരവധി തവണ ചവിട്ടുകയും ചെയ്തു. കടുത്ത വയറുവേദനയെ തുടർന്ന് ആശയെ കൊട്ടാരക്കരയിലും സമീപത്തുമുള്ള ആശുപത്രികളിൽ ആരുൺ തന്നെ കൊണ്ടുപോയി. ആട് ഇടിച്ചുവീഴ്ത്തിയെന്നാണ് ആശുപത്രിയിൽ അരുൺപറഞ്ഞിരുന്നത്. ആശയും ഇങ്ങനെ തന്നെയാണ് പറഞ്ഞത്.തുടർന്ന് ആശയുടെ ആരോഗ്യസ്ഥിതി മോശമായതോടെ മീയ്യണ്ണൂർ അസീസിയ ആശുപത്രിയിലേക്കു മാറ്റി. നവംബർ ഒന്നിന് ആശ മരിക്കുകയും ചെയ്തു. തുടർന്ന് ആശയുടെ പിതാവ് പൂയപ്പള്ളി പൊലീസിൽ നൽകുകയും, അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിനിടെ അസീസിയ ആശുപത്രിയിലെ ഡോക്ടറോട് തന്നെ ഭർത്താവ് ഉപദ്രവിച്ചതാണെന്ന് ആശ പറഞ്ഞിരുന്നു.പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ആശയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ആശ-അരുൺ ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്. പൂയപ്പള്ളി സ്റ്റേഷൻ ഹൌസ് ഓഫീസർ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Topics

Share this story