ദേഹമാസകലം 24ഓളം കുത്തുകള്‍, ഗോപിക ജീവന് വേണ്ടി പിടയുന്നത് കണ്ടു നിന്ന് പ്രതി സഫർഷാ; വിചാരണ ഉടൻ
കൊച്ചി: കലൂർ സ്വദേശിനിയായ പതിനേഴുകാരിയെ വാൽപ്പാറയിൽ കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഉടൻ അരംഭിക്കും. സർവീസ് സ്റ്റേഷനിൽ ജോലിക്കാരനായ സഫർഷായാണ് കേസിലെ പ്രതി. നേരത്തെ കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടിയ പ്രതി സഫർഷാ ഇപ്പോൾ കാക്കനാട് ജയിലിൽ റിമാൻഡിലാണ്. 2019 ജനുവരി ഏഴിനാണ് കേസിനാസ്പദമായ ദാരുണ സംഭവം നടക്കുന്നത്. കലൂർ സ്വദേശിനിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഗോപികയെ സ്‌കൂളിൽ നിന്ന് വിളിച്ചിറക്കി കാമുകനായ സഫർഷാ വാൽപ്പാറയിലേക്കു കൊണ്ട് പോകുകയായിരുന്നു. നഗരത്തിലെ സർവീസ് സ്റ്റേഷനിൽ ജോലിക്കാരനായ സഫർഷാ സർവീസിന് കൊണ്ട് വന്ന കാറിലാണ് ഗോപികയെയും കൊണ്ട് വാൽപ്പാറയിൽ എത്തിയത്. തുടർന്ന്, തന്റെ കാർ നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞ ഉടമയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിൽ കാർ വാൽപ്പാറയിലേക്കു പോയെന്നു കണ്ടെത്തിയതോടെ തമിഴ്നാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കാർ വാൽപ്പാറയിൽ വച്ച് തമിഴ്‌നാട് പോലീസ് കണ്ടെത്തി.ഇതിനിടെ കാട്ടിൽ വെച്ച് സഫർഷാ ഗോപികയെ കൊലപ്പെടുത്തിയിരുന്നു. ഗോപികയുടെ മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു രക്ഷപെടാനായിരുന്നു പ്രതിയുടെ ശ്രമം. ഗോപികയെ കാട്ടിൽ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേരളാപോലീസും തമിഴ് നാട് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ജഡം കണ്ടെടുത്തു. വളരെ വേഗം അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നു ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു പ്രതി ജാമ്യം നേടിയെങ്കിലും സത്യം തെളിഞ്ഞതോടെ വീണ്ടും ജയിലിലായി .ഗോപിക കൊല്ലപ്പെട്ടു ഒരു വർഷം ആകുന്നതിനു മുമ്പേ വിചാരണ തുടങ്ങാനാണ് പ്രോസിക്യൂഷൻ ശ്രമം. അതിനായി നടപടികൾ തുടങി. പോക്സോ കോടതിയിലാണ് വിചാരണ.