സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഹസിന്‍ ജഹാന്റെ പരാതിയില്‍ ജോലിക്കാരിയുടെ മകൻ അറസ്റ്റിൽ
കൊല്‍ക്കത്ത: സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയില്‍ യുവാവ് അറസ്റ്റിൽ.പരാതിയുടെ അടിസ്ഥാനത്തിൽ ഹാസിന്റെ ജോലിക്കാരിയുടെ മകനായ 25കാരനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടും എന്നായിരുന്നു യുവാവിന്റെ ഭീഷണി. പണം ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു മാസമായി യുവാവ് ഹസിന്‍ ജഹാനെ ഭീഷണിപ്പെടുത്തിയെന്നാണു കൊല്‍ക്കത്ത പൊലീസ് പറയുന്നത്.ഹസിന്റെ വീട്ടിലെ സഹായിയായിരുന്നു പണം ആവശ്യപ്പെട്ട് ആദ്യം വിളിച്ചത്. പിന്നീട് ഇവരുടെ മകനാണെന്നു പറഞ്ഞ് ഒരാള്‍ വിളിക്കാന്‍ തുടങ്ങി. പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ ഇടുമെന്നായിരുന്നു ഭീഷണിയെന്ന് ഹസിന്റെ പരാതിയിൽ പറയുന്നു. നവംബര്‍ 22നാണ് ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി ലഭിച്ചത്. ഭീഷണി സന്ദേശങ്ങള്‍ എത്തിയ ഫോണ്‍ നമ്പരുകള്‍ പരിശോധിച്ച പൊലീസ് ചൊവ്വാഴ്ച രാത്രി യുവാവിനെ പിടികൂടി. വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീയെ കണ്ടെത്താനും പൊലീസ് നീക്കം തുടങ്ങി.നിലവില്‍ മുഹമ്മദ് ഷമിയും ഹസിനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഷമിക്കെതിരെ ഈയിടെ ഹസിന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.