Times Kerala

പ്രകൃതിസന്തുലിതാവസ്ഥയ്ക്ക് ശാസ്ത്രശാഖകളുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകണം- പ്രൊഫ. പി ബലറാം

 
പ്രകൃതിസന്തുലിതാവസ്ഥയ്ക്ക് ശാസ്ത്രശാഖകളുടെ  അതിര്‍വരമ്പുകള്‍ ഇല്ലാതാകണം- പ്രൊഫ. പി ബലറാം

തിരുവനന്തപുരം: പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും മാനവരാശിയുടെ ഭാവി ശോഭനമാക്കാനും ശാസ്ത്ര ശാഖകള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാകണമെന്ന് പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടറുമായ പ്രൊഫ. പി ബലറാം പറഞ്ഞു.

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) യുടെ സ്ഥാപകദിന പ്രഭാഷണം ഓണ്‍ലൈനിലൂടെ നടത്തുകയായിരുന്നു അദ്ദേഹം. രസതന്ത്രം, ജീവശാസ്ത്രം പ്രകൃതിയുടെ ഐക്യം എന്നതായിരുന്നു പ്രഭാഷണ വിഷയം. ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ അധ്യക്ഷനായിരുന്നു.

മാറുന്ന ലോകത്തില്‍ ശാസ്ത്രശാഖകള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് തന്നെ ജീവശാസ്ത്രപരമായ വിഷയമാണെങ്കിലും രസതന്ത്രത്തിനും അതിന്‍റേതായ സ്ഥാനമുണ്ട്. മരുന്ന ഗവേഷണങ്ങള്‍ നടക്കുന്നതു മുഴുവന്‍ രസതന്ത്രത്തെ അടിസ്ഥാനമാക്കിയാണ്.

സജീവമായ കോശത്തിലൂടെ മാത്രമേ കൊറോണ വൈറസിന് പ്രജനനം നടത്താനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനു മുമ്പുള്ളത് രാസഘടനയോടു കൂടിയ വൈറസാണ്. അതിനാല്‍ തന്നെ ഈ വൈറസിനെ മനസിലാക്കുന്നതില്‍ രസതന്ത്രവും ജീവശാസ്ത്രവും സൂക്ഷ്മമായി നിരീക്ഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സമാനമാണ് ചരിത്രവും ജീവശാസ്ത്രവുമെന്ന് അദ്ദേഹം സോദാഹരണം വിശദീകരിച്ചു. ചരിത്ര ഗവേഷണത്തില്‍ ജീവശാസ്ത്രത്തിനുള്ള പങ്ക് എങ്ങിനെ തള്ളിക്കളയാനാകും. അതിനാല്‍ തന്നെ ശാസ്ത്രപഠനമെന്നതിന്‍റെ അതിര്‍വരമ്പുകള്‍ പുനര്‍നിര്‍വചിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതേ സമീപനം തന്നെ ചരിത്രത്തിനും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓണ്‍ലൈനായി നടന്ന ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ അദ്ദേഹം ബയോടെക്നോളജി, ചരിത്രം, രസതന്ത്രം, ജീവശാസ്ത്രം, ഉല്‍പത്തി തുടങ്ങി വിവിധ വിഷയങ്ങളിലൂന്നിയാണ് സംസാരിച്ചത്. പരസ്പരം വേര്‍ തിരിഞ്ഞ് നില്‍ക്കാന്‍ ശാസ്ത്രശാഖകള്‍ക്ക് ഇനിയുള്ള കാലം സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ദശാബ്ദങ്ങള്‍ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ മോളിക്കുലാര്‍ ബയോഫിസിക്സിലും കെമിക്കല്‍ ബയോളജിലും സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രൊഫ. പത്മനാഭന്‍ ബലറാം പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ശാസ്ത്ര പ്രസിദ്ധീകരണമായ കറന്‍റ് ജേണലിന്‍റെ എഡിറ്ററായി സേവനമനുഷ്ഠിച്ച 1995 – 2013 കാലയളവില്‍ ശാസ്ത്രത്തേയും ശാസ്ത്രജ്ഞന്‍മാരേയും പരാമര്‍ശിക്കുന്ന 300 ല്‍ അധികം എഡിറ്റോറിയലുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

പുണെ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ഐഐടി കാണ്‍പൂരില്‍ നിന്നും ബിരുദാനന്തര ബിരുദവും അമേരിക്കയിലെ കാര്‍നെഗീ മെലോണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പിഎച്ച്ഡിയും നേടിയ അദ്ദേഹം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് അസോസിയേറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ബെംഗളൂരു നാഷണല്‍ സെന്‍റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസില്‍ ഡിഎസ്ടി-വൈഒഎസ് ചെയര്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുന്നു. അമേരിക്കന്‍ പെപ്റ്റൈഡ് സൊസൈറ്റിയുടെ ആര്‍ ബ്രൂസ് മെറിഫീല്‍ഡ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്‍റെ സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ ശാസ്ത്ര ഗവേഷണ സ്ഥാപനമാണ് ആര്‍ജിസിബി.

Related Topics

Share this story