പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
എറണാകുളം: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. പോപ്പുലർ ഫിനാൻസിൻ്റെ ആസ്തികൾ കണ്ടുകെട്ടാനും നഷ്ടപരിഹാരം നൽകാൻ കേന്ദ്ര നിയമം അനുസരിച്ച് കോടതി രൂപീകരിക്കാനും ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. മുമ്പ് സിബിഐ അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്തുവെങ്കിലും സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്‍റെ പേരിൽ നിക്ഷേപം സ്വീകരിച്ച് രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസിൽ പ്രധാന പ്രതികളായ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിനു, റീബ, റിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.