വനിതാ ഡോക്ടറെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ; അറസ്റ്റ് ചെയ്തത് ഏറ്റുമുട്ടലിനൊടുവിൽ
ആഗ്ര: യു.പിയിലെ ആഗ്രയില്‍ പട്ടാപ്പകല്‍ ദന്ത വനിതാ ഡോക്ടറെ വീടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ദന്ത ഡോക്ടറായ നിഷ സിംഗാലാണ് (38) ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കുത്തേറ്റ ഇവരുടെ എട്ടും നാലും വയസുള്ള മക്കള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. കേബിള്‍ ടിവി ടെക്നീഷ്യനെന്ന സ്വയം പരിചയപ്പെടുത്തിയാണ് പ്രതി ശുഭം പഥക് ഫ്ളാറ്റിനുള്ളില്‍ കടന്നത്. കവര്‍ച്ച നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു. നിഷ സിംഗാളിനെ കഴുത്തറുത്ത് കൊന്ന പ്രതി, ഒരു മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചു. തൊട്ടടുത്ത മുറിയില്‍ പേടിച്ച് വിറച്ച് ഒളിച്ചിരുന്ന എട്ടും നാലും വയസുള്ള കുട്ടികളെയും പ്രതി കുത്തി പരുക്കേള്‍പ്പിച്ചു. സാരമായി പരുക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൃത്യം നടക്കുമ്പോള്‍ നിഷയുടെ ഭര്‍ത്താവ് ഡോ. അജയ് സിംഗാള്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പൊലീസിന് നേരെ വെടിയുതിര്‍ത്ത പ്രതിയെ ഏറ്റുമുട്ടലിനൊടുവിലാണ് പിടികൂടിയത്.