Times Kerala

കനാലില്‍ അർദ്ധനഗ്നനായി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്തുക്കളായ രണ്ടു പേർ അറസ്റ്റിൽ

 
കനാലില്‍ അർദ്ധനഗ്നനായി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്തുക്കളായ രണ്ടു പേർ അറസ്റ്റിൽ

തൃശൂര്‍: കൊരട്ടിയില്‍ കനാലില്‍ അർദ്ധനഗ്നനായി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കൊരട്ടി തിരുമുടിക്കുന്നില്‍ വാടകയ്ക്കു താമസിക്കുന്ന മുപ്പത്തിമൂന്നുകാരനായ എബിന്‍ ഡേവിസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എബിന്റെ സുഹൃത്തുക്കളായ ണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചത്. കൊരട്ടി കട്ടപ്പുറം, കാതിക്കുടം റോഡിലെ കനാലില്‍ രണ്ടു ദിവസം മുമ്പാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. എബിനും സുഹൃത്തുക്കളായ അനിലും വിജിത്തും ചേര്‍ന്ന് കൊരട്ടി കട്ടപ്പുറത്തെ ഷാപ്പില്‍ കയറി കള്ളു കുടിച്ചിരുന്നു. ഇതിനിടെ, അനിലന്റെ പഴ്സ് എബിന്‍ മോഷ്ടിച്ചു. ഇതേചൊല്ലി മൂവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് അനിലും വിജിത്തും ചേര്‍ന്ന് എബിനെ മര്‍ദ്ദിച്ചവശനാക്കി. വാരിയെല്ലൊടിഞ്ഞ് ആന്തരികാവയവങ്ങളില്‍ തുളഞ്ഞു കയറി. അബോധാവസ്ഥയിലായ എബിനെ കനാലില്‍ തള്ളിയ ശേഷം ഇരുവരും ഇവിടെ നിന്നും കടന്നു കളയുകയായിരുന്നു. പുലര്‍ച്ചെ വീണ്ടുമെത്തി മരണം ഉറപ്പാക്കിയ ശേഷം ഇതരസംസ്ഥാനത്തേയ്ക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കൊരട്ടി പൊലീസിന്റെ വലയിലാകുകയായിരുന്നു.അറസ്റ്റിലായ വിജിത്ത് എട്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അനിൽ കഞ്ചാവു വിറ്റതിന് പലതവണ പിടിക്കപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട എബിനും നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായിരുന്നു. കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ.അരുണും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

Related Topics

Share this story