Times Kerala

പീഡിപ്പിച്ചു ഗർഭിണിയാക്കിയത് പത്താം ക്ലാസ്സുകാരനെന്നു പെൺകുട്ടിയുടെ ആദ്യ മൊഴി; ഒടുവിൽ 13 കാരിയെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ

 
പീഡിപ്പിച്ചു ഗർഭിണിയാക്കിയത് പത്താം ക്ലാസ്സുകാരനെന്നു പെൺകുട്ടിയുടെ ആദ്യ മൊഴി; ഒടുവിൽ 13 കാരിയെ പീഡിപ്പിച്ച കേസിൽ പിതാവ്  അറസ്റ്റിൽ

കണ്ണൂർ: തളിപ്പറമ്പയിൽ പതിമൂന്നു വയസുകാരിയായ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. വിദേശത്ത് നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രതിയെ തളിപ്പറമ്പ സി.ഐ എൻ.കെ സത്യനാഥൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പത്താംക്ലാസുകാരൻ പീഡിപ്പിച്ചുവെന്നായിരുന്നു പെൺകുട്ടി ആദ്യം നൽകിയ മൊഴി. എന്നാൽ ഈ മൊഴിയിൽ വൈരുധ്യം തോന്നിയതിന് പിന്നാലെ നടത്തിയ കൗൺസിലിങിലാണ് പിതാവാണ് പീഡിപ്പിച്ചതെന്ന വിവരം പുറംലോകം അറിയുന്നത്.

വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയ സമയത്തായിരുന്നു പെൺകുട്ടിയെ പല തവണയായി പീഡനത്തിന് ഇരയാക്കിയത്. നാട്ടിലുണ്ടായിരുന്ന പിതാവ് ലോക്ക് ഡൗണിന് ശേഷം വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്‌തു. തുടർന്ന് ശാരീരിക അസ്വസ്ഥതയെ പ്രകടിപ്പിച്ച പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.

സംഭവം പെൺകുട്ടി വിദേശത്തുള്ള പിതാവിനെ അറിയിച്ചിരുന്നു. എന്നാൽ പിതാവിൻ്റെ ഭീഷണിയെതുടർന്ന് ബന്ധുവായ പത്താംക്ലാസുകാരൻ മൊബൈൽ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചുവെന്ന് മൊഴി നൽകുകയായിരുന്നു.മൊഴിയിൽ വൈരുധ്യത്തിൽ സംശയം തോന്നിയ വനിതാ പൊലീസുകാരും കൗൺസിലർമാരും ചേർന്ന് പെൺകുട്ടിയോട് സംസാരിച്ചപ്പോഴാണ് പിതാവാണ് പലതവണയായി പീഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി വെളിപ്പെടുത്തിയത്.

മജിസ്‌ട്രേറ്റിനു മുന്നിലും പെൺകുട്ടി പിതാവിൻ്റെ പേര് വെളിപ്പെടുത്തിയതോടെ പെൺകുട്ടിയുടെ പിതാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രതിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.

Related Topics

Share this story