പരീക്ഷയ്ക്ക് അഞ്ച് ദിവസം മുൻപ് ടൈംടേബിൾ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
കോഴിക്കോട്:കാലിക്കറ്റ് സർവകലാശാലയുടെ വിവാദ പരീക്ഷ ടൈംടേബിളിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് അഞ്ച് ദിവസം മുൻപാണ് ടൈംടേബിൾ പ്രസിദ്ധികരിക്കുന്നത്. പരീക്ഷകൾ മെയ് മാസത്തിൽ നടത്തരുതെന്നും നീട്ടിവയ്ക്കണം എന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുന്നുവെന്നും പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നുമായിരുന്നു വിജ്ഞാപനത്തിൽ പറഞ്ഞത്. എന്നാൽ പത്ത് ദിവസങ്ങൾക്ക് ശേഷം മെയ് 18 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പരീക്ഷകൾ ഈ മാസം 27 മുതൽ നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ പരീക്ഷയുടെ ടൈംടേബിൾ പുറത്തുവിട്ടിരുന്നില്ല. ഇന്നാണ് സർവ്വകലാശാല പരീക്ഷയുടെ ടൈംടേബിൾ പുറത്തുവിട്ടത്. എന്നാൽ പരീക്ഷയ്ക്ക് അഞ്ച് ദിവസം മാത്രമാണുള്ളത്.