കമ്മിഷന്‍റെ വിശ്വാസ്യത നഷ്ടമായി; ആവശ്യം തള്ളിയതിന് ആഞ്ഞടിച്ച് കോണ്‍ഗ്രസ്
ഡൽഹി : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത നഷ്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണുമ്പോള്‍ ആദ്യം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. കമ്മിഷന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണ്ടേതായിരുന്നു. പ്രതിപക്ഷ ആവശ്യം തളളിയത് ഏകകണ്ഠ തീരുമാനമാണോ എന്ന് വ്യക്തമല്ലെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു.ആദ്യം ഇവിഎം എണ്ണിയില്ലെങ്കില്‍ ഫലം വരാന്‍ വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍റെ തീരുമാനം. വിവിപാറ്റ് ഒത്തുനോക്കുമ്പോള്‍ പൊരുത്തക്കേട് കണ്ടെത്തിയാല്‍ ആ നിയസമഭാ മണ്ഡലത്തിലെ മുഴുവന്‍ രസീതുകളും ഒത്തുനോക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. അതിനുശേഷമേ വോട്ടിങ് യന്ത്രങ്ങളിലെ എണ്ണാവൂ എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.വ്യാജ എക്സിറ്റ് പോളുകള്‍ കണ്ട് നിരാശരാകരുതെന്നും ആത്മവിശ്വാസം കൈവിടരുതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു . ജാഗ്രത തുടരണം. സത്യത്തിന് വേണ്ടിയാണ് പോരാട്ടമെന്നും രാഹുല്‍ പറഞ്ഞു. പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിക്കണമെന്നും പ്രവര്‍ത്തകരുടെ കഠിനാധ്വാനം പാഴാകില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.