Times Kerala

ഐസിഐസിഐ ബാങ്കിന്റെ മോര്‍ട്ട്‌ഗേജ് വായ്പകള്‍ രണ്ടു ലക്ഷം കോടി രൂപ കടന്നു

 
ഐസിഐസിഐ ബാങ്കിന്റെ മോര്‍ട്ട്‌ഗേജ് വായ്പകള്‍ രണ്ടു ലക്ഷം കോടി രൂപ കടന്നു

കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ മോര്‍ട്ട്‌ഗേജ് വായ്പകള്‍ രണ്ടു ലക്ഷം കോടി രൂപ കടന്നു. വസ്തു ഈടിന്‍മേലുള്ള വായ്പകളുടെ കാര്യത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്വകാര്യ ബാങ്ക് എന്ന സ്ഥാനമാണ് ഇതോടെ ഐസിഐസിഐ ബാങ്കിനു സ്വന്തമായിരിക്കുന്നത്. മോര്‍ട്ട്‌ഗേജിന്റെ എല്ലാ പ്രക്രിയകളും ഡിജിറ്റലൈസ് ചെയ്യുകയും തല്‍ക്ഷണ വായ്പാ അനുമതികള്‍ ലഭ്യമാക്കുകയും ചെയ്ത് ഉപഭോക്താക്കള്‍ക്ക് ലളിതമായ അനുഭവങ്ങള്‍ പ്രദാനം ചെയ്താണ് ഈ നേട്ടം കൈവരിക്കാനായത്. രാജ്യത്തെ ഇടത്തരം, ചെറു പട്ടണങ്ങളില്‍ അടക്കം വിപുലമായ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ടു കൂടിയാണ് ഈ നേട്ടം.

ഉപഭോക്താക്കള്‍ക്കു കൂടുതല്‍ സൗകര്യപ്രദമായ സംവിധാനങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് ചെറുകിട വായ്പാ മേഖലയില്‍ തങ്ങള്‍ കഴിഞ്ഞ രണ്ടു ദശാബ്ദമായി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയായിരുന്നു എന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബഗ്ചി പറഞ്ഞു. നിരവധി വര്‍ഷങ്ങളായുള്ള ശ്രമ ഫലമായി രണ്ടു ട്രില്യണ്‍ (രണ്ടു ലക്ഷം കോടി) രൂപയുടെ ചെറുകിട മോര്‍ട്ട്‌ഗേജ് വായ്പകള്‍ എന്ന നേട്ടം തങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. ഈ നാഴികക്കല്ലു പിന്നിടുന്ന ആദ്യ സ്വകാര്യ മേഖലാ ബാങ്കാണു തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

മോര്‍ട്ട്‌ഗേജ് വായ്പാ പ്രക്രിയ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യുവാനായി വായ്പ അനുവദിക്കുന്നതിനു ബിഗ് ഡാറ്റാ വിശകലനത്തെയാണ് ബാങ്ക് പ്രയോജനപ്പെടുത്തിയത്. പുതിയ വായ്പകള്‍, വായ്പ ഉയര്‍ത്തല്‍, ബാലന്‍സ് കൈമാറ്റം ചെയ്യല്‍ തുടങ്ങിയവയെല്ലാം മുന്‍കൂര്‍ അനുമതിയുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തല്‍സമയം ലഭ്യമാക്കുകയായിരുന്നു. ഉപഭോക്താവിന് അനുപതി പത്രവും ഉടന്‍ ലഭിക്കും. ഈ മഹാമാരിക്കാലത്ത് വീട്ടിലിരുന്നു തന്നെ പൂര്‍ത്തിയാക്കാനാവുന്ന വീഡിയോ കെവൈസി സംവിധാനവും ബാങ്ക് അവതരിപ്പിച്ചു. ഇവയുടെയെല്ലാം ഫലമായി പുതിയ ഭവന വായ്പകളില്‍ മൂന്നിലൊന്നും ഡിജിറ്റലായാണ് നല്‍കുന്നത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് നാലില്‍ മൂന്നായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

മെട്രോ നഗരങ്ങള്‍ക്കൊപ്പം ചെറിയ പട്ടണങ്ങളിലുമായി 1,100 കേന്ദ്രങ്ങളിലാണ് ബാങ്കിനു സാന്നിധ്യമുള്ളത്. വായ്പാ പ്രോസസ്സിങ് കേന്ദ്രങ്ങള്‍ 170-ല്‍ നിന്ന് 200 ആയും ഉയര്‍ത്തിയിട്ടുണ്ട്.

മോര്‍ട്ട്‌ഗേജ് വായ്പാ വിതരണം കോവിഡിനു മുന്‍പുള്ള സ്ഥിതിയെ മറികടന്നിട്ടുണ്ടെന്ന് സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. സെപ്റ്റംബര്‍ മാസത്തിലാകട്ടെ എക്കാലത്തേയും ഉയര്‍ന്ന പ്രതിമാസ നിലയിലുമെത്തി. സെപ്റ്റംബറിനേക്കാള്‍ ഉയര്‍ന്ന നേട്ടമാണ് ഒക്ടോബറിലേതെന്ന് ഐസിഐസിഐ ബാങ്ക് സെക്യേര്‍ഡ് അസറ്റ്‌സ് വിഭാഗം മേധാവി രവി നാരായണന്‍ പറഞ്ഞു. മോര്‍ട്ട്‌ഗേജ് മേഖലയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ഒക്ടോബറില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രക്രിയകളും ഡിജിറ്റലൈസ് ചെയ്തതോടെ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു തന്നെ വായ്പകള്‍ക്ക് അപേക്ഷിക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അംഗീകാരമുള്ള 41,600 റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്ന വെര്‍ച്വല്‍ എക്‌സിബിഷന്‍ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. ഇതും മഹാമാരിക്കാലത്ത് ഉപഭോക്താക്കള്‍ക്ക് വലിയ ഗുണമായി.

നവീനമായ നിരവധി ഡിജിറ്റല്‍ വായ്പാ പദ്ധതികളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. അര്‍ഹത ഉയര്‍ത്തുന്നതിനായുള്ള മോര്‍ട്ട്‌ഗേജ് ഗാരണ്ടിയോടെയുള്ള ഭവന വായ്പകളും ഇതില്‍ പെടുന്നു. സൗകര്യപ്രദമായ തിരിച്ചടവിനുള്ള സ്‌റ്റെപ് അപ് വായ്പകള്‍, ഇന്ത്യയിലെത്താത്തെ തന്നെ തല്‍സമയ അനുമതി പത്രം നേടാനാവുന്ന പ്രവാസി മോര്‍ട്ട്‌ഗേജ് വായ്പകള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.

Related Topics

Share this story