ഭാര്യയും മക്കളുമായി വഴക്ക്; അബദ്ധത്തിൽ കറിക്കത്തി കുത്തിക്കയറി ഗൃഹനാഥൻ മരിച്ചു
പുതൂർ: ഭാര്യയും മകളുമായി വഴക്കിടുന്നതിനിടെ വഴക്കിനിടെ അബദ്ധത്തിൽ കറിക്കത്തി ദേഹത്തു കുത്തിക്കയറി ഗൃഹനാഥൻ മരിച്ചു. സംഭവത്തിൽ കാളിയപ്പന്റെ മകൾ മാലതിയെ (23) കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. ആർവിപി പുതൂർ മുത്തുകൗണ്ടർകളം എസ്. കാളിയപ്പൻ (57) ആണു മരിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ കാളിയപ്പൻ ഭാര്യയും മക്കളുമായി വഴക്കിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വീട്ടുകാർ കാളിയപ്പനെ പുറത്താക്കി വാതിലടച്ചു. ഇന്നലെ രാവിലെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു വീണ്ടും കാളിയപ്പൻ ബഹളം വച്ചു. വാതിൽ തുറന്നതോടെ പച്ചക്കറി മുറിക്കുകയായിരുന്ന മാലതിയുടെ കഴുത്തിൽ പിടിച്ചു ഞെരിച്ചു.ഇതിനെ തുടർന്നുണ്ടായ പിടിവലിക്കിടെ മാലതിയുടെ കയ്യിലുണ്ടായിരുന്ന കത്തി അബദ്ധത്തിൽ കാളിയപ്പന്റെ ശരീരത്തിൽ കുത്തിക്കയറുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇടതു നെഞ്ചിന്റെ താഴെ മുറിവേറ്റ കാളിയപ്പൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു.