ശിവശങ്കർ അഞ്ചാം പ്രതി; ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു
കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ ഏഴു ദിവസത്തേക്ക് എൻഫോഴ്മെന്റ് കസ്റ്റഡിയിൽ വിട്ടു. കൊച്ചി ജില്ല സെക്ഷൻസ് കോടതിയാണ് ശിവശങ്കറെ ഇഡി കസ്റ്റഡിയിൽ വിട്ടത്. പതിനാല് ദിവസത്തേക്കായിരുന്നു ഇഡി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
ഇതിനിടെ, തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും തുടർച്ചായി ചോദ്യം ചെയ്യുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു.ശിവശങ്കർ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്നും ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഇഡിയും കോടതിയെ അറിയിച്ചു.
ശിവശങ്കർക്ക് ആയുർവേദ ചികിത്സ ഉറപ്പാക്കണമെന്നും കോടതി ഇഡിയോട് ആവശ്യപ്പെട്ടു. വൈകുന്നേരം ആറിനുശേഷം ആവശ്യമെങ്കിൽ ഡോക്ടറുടെ അടുത്ത് കൊണ്ടുപോവാമെന്നും കോടതി അറിയിച്ചു.തുടർച്ചയായി ശിവശങ്കറെ ചോദ്യം ചെയ്യരുത്. മൂന്ന് മണിക്കൂർ ചോദ്യം ചെയ്യുന്പോൾ ഒരു മണിക്കൂർ വിശ്രമം അനുവദിക്കണമെന്നും കോടതി ഇഡിയോട് ആവശ്യപ്പെട്ടു. ശിവശങ്കറിന് മൂന്ന് കുടുംബാംഗങ്ങളെ കാണാനും കോടതി അനുമതി നൽകി.