ദേശീയപാത വികസനം : ഹരിപ്പാട്ട് എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യം ശക്തം
ഹരിപ്പാട്: ദേശീയപാത നിർമ്മാണത്തിനുള്ള സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലെത്തി നിൽക്കെ ഹരിപ്പാട് എലിവേറ്റഡ് ഹൈവേ വേണമെന്ന ജനങ്ങളുടെ ആവശ്യം ശക്തം. ഹരിപ്പാട് – വീയപുരം റോഡ്,ഡാണാപ്പടി – കായംകുളം റോഡ്,തോട്ടപ്പള്ളി – ആറാട്ടുപുഴ റോഡ്,തൃക്കുന്നപ്പുഴ – മാവേലിക്കര റോഡ്,ഹരിപ്പാട് – ഇലഞ്ഞിമേല്‍ റോഡ് തുടങ്ങിയ സംസ്ഥാന പാതകള്‍ ദേശീയപാതയുമായി അതിർത്തി പങ്കുവയ്ക്കുന്നതാണ്. ദേശീയപാത വരുന്നതോടെ നഗരം വികസനക്കുതിപ്പിന്റെ വഴിയിലെത്തും. എന്നാൽ, സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഭൂവുടമകളുമായി തർക്കം നിലനിൽക്കെ ദേശീയപാത നിർമ്മാണം കാലതാമസമെടുക്കാനും സാധ്യതയുണ്ട്. ഇത്തരം ആക്ഷേപങ്ങൾക്കിടെയാണ് ഹരിപ്പാട് നഗരത്തില്‍ എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യവുമായി ജനങ്ങൾ മുന്നോട്ടുവന്നത്.
താലൂക്ക് ആശുപത്രി,റെയില്‍വേ സ്റ്റേഷന്‍ റോഡ് എന്നിവയും ദേശീയപാതയ്ക്കരികെയാണ് സ്ഥിതിചെയ്യുന്നത്. ബാങ്കുകള്‍ ഉള്‍പ്പടെ പ്രധാനപ്പെട്ട നൂറോളം കച്ചവടസ്ഥാപനങ്ങളും ദേശീയപാതയ്ക്കരികിലാണ്. ടി.കെ.എം.എം കോളേജ്,ഹരിപ്പാട് ബോയ്‌സ് ഹൈസ്‌കൂള്‍,നങ്ങ്യാര്‍കുളങ്ങര യു പി സ്‌കൂള്‍ എന്നിവയും ദേശീയപാതയുടെ സമീപത്താണ്.
ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ ഭൂമിക്ക് മാത്രം നഗരപരിധിയില്‍j ആര്‍സിന് 10.15 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്.ഇതിന്റെ ഇരട്ടിത്തുക ഉടമസ്ഥര്‍ക്ക് നല്‍കുമെന്നാണ് ദേശീയപാതാ അധികൃതര്‍ പറയുന്നത്. ഈ തുകയും പൊളിച്ചുമാറ്റുന്ന നൂറോളം കെട്ടിടങ്ങള്‍ക്ക് നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരത്തുകയും ചേര്‍ത്തുള്ള ഭീമമായ തുക ഉപയോഗിച്ച് ഡാണാപ്പടി പാലം മുതല്‍ നങ്ങ്യാര്‍ കുളങ്ങര വരെ സ്ഥലമേറ്റെടുപ്പ് ഒഴിവാക്കി എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാന്‍ കഴിയുമെന്നു ഇതു സംബന്ധിച്ച് പഠനം നടത്തിയ ഒരു സ്വകാര്യ ഏജന്‍സി പറയുന്നു.