എൽ ക്ലാസിക്കോയിൽ ബാഴ്സലോണയ്ക്കെതിരെ റയൽ മാഡ്രിഡിന് ജയം
ലാ ലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ബാഴ്സലോണയ്ക്കെതിരെ റയൽ മാഡ്രിഡിന് ആധികാരിക ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എവേ പോരാട്ടത്തിൽ റയൽ ബാഴ്സയെ നിഷ്പ്രഭമാക്കിയത്. ഫെഡെറിക്കോ വാൽവെർദെ, സെർജിയോ റാമോസ്, ലൂക്ക മോഡ്രിച് എന്നിവരാണ് റയലിനായി സ്കോർ ചെയ്തത്. ബാഴ്സയുടെ ആശ്വാസ ഗോൾ കൗമാര താരം അൻസു ഫാറ്റി നേടി.
അഞ്ചാം മിനിട്ടിൽ തന്നെ റയൽ ആദ്യ ഗോൾ നേടി. കരീം ബെൻസിമയുടെ പാസിൽ നിന്ന് യുറുഗ്വെ താരം ഫെഡറിക്കോ വാൽവെർദെയാണ് റയലിന് ലീഡ് സമ്മാനിച്ചത്. മൂന്ന് മിനിട്ടുകൾക്കകം അൻസു ഫാറ്റിയിലൂടെ ബാഴ്സ തിരിച്ചടിച്ചു. ജോർഡി ആൽബയാണ് ഗോളിനു വഴിയൊരുക്കിയത്. ഈ ഗോളോടെ എൽ ക്ലാസിക്കോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ഫാറ്റി സ്വന്തം പേരിൽ കുറിച്ചു. ഇരു ടീമുകളും ലീഡ് നേടാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.