രാജസ്ഥാനെതിരെ ഹൈദരാബാദിന് 155 റൺസ് വിജയലക്ഷ്യം
രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 155 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 154 റൺസ് എടുത്തത്. 36 റൺസ് നേടിയ മലയാളി താരം സഞ്ജു സാംസൺ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. സൺറൈസേഴ്സിനായി വിൻഡീസ് ഓൾറൗണ്ടർ ജേസൻ ഹോൾഡർ മൂന്ന് വിക്കറ്റ് വീഴ്ത്തി.മൂന്നാം നമ്പറിലെത്തിയ സഞ്ജു അപാര ഫോമിലായിരുന്നു. ടൈമിങും ക്ലാസും ഒരുമിച്ച് ചേർത്ത് സഞ്ജു ക്രീസ് പിടിച്ചടക്കിയതോടെ സൺറൈസേഴ്സ് ബൗളർമാർക്ക് മറുപടി ഇല്ലാതായി. എന്നാൽ, മറുപുറത്ത് ബെൻ സ്റ്റോക്സിൻ്റെ മെല്ലെപ്പോക്ക് സഞ്ജുവിനും രാജസ്ഥാനും തിരിച്ചടിയായി.
ടൈമിങ് കണ്ടെത്താൻ ബെൻ സ്റ്റോക്സ് വിഷമിച്ചതോടെ ആ ചുമതല ഏറ്റെടുത്ത സഞ്ജു റിസ്കെടുക്കാൻ തീരുമാനിച്ചത് വിക്കറ്റിൻ്റെ രൂപത്തിലാണ് രാജസ്ഥാനെ തിരിച്ചടിച്ചത്. 26 പന്തുകളിൽ 36 റൺസ് നേടിയ സഞ്ജുവിനെ ജേസൻ ഹോൾഡർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ബെൻ സ്റ്റോക്സുമൊത്ത് 56 റൺസിൻ്റെ കൂട്ടുകെട്ടിലും സഞ്ജു പങ്കാളിയായി. തൊട്ടടുത്ത ഓവറിൽ സ്റ്റോക്സും മടങ്ങി. 32 പന്തുകൾ ക്രീസിൽ നിന്ന സ്റ്റോക്സ് 30 റൺസ് മാത്രം നേടി റാഷിദ് ഖാൻ്റെ പൻഹിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. ജോസ് ബട്‌ലറിനും ഏറെ ആയുസുണ്ടായില്ല. ബട്‌ലറെ (9) വിജയ് ശങ്കറിൻ്റെ പന്തിൽ ഷഹബാസ് നദീം പിടികൂടി.