യുപിയിൽ അമ്മയും കൂട്ടാളികളും ചേർന്ന് മകളെയും കാമുകനെയും കൊലപ്പെടുത്തി
21കാരിയായ യുവതിയെയും കാമുകനെയും കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ അമ്മ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് കേസ്. ഉത്തർപ്രദേശിലെ ജോൺപൂരിലാണ് സംഭവം. 21കാരിയായ കാജലും 22കാരനായ കാമുകൻ സന്ദീപുമാണ് കൊല്ലപ്പെട്ടത്. സന്ദീപിൻ്റെ പിതാവാണ് കൊലയ്ക്ക് പിന്നിൽ യുവതിയുടെ കുടുംബമാണെന്ന് കാട്ടി കോടതിയിൽ ഹർജി നൽകിയത്.
ഇരുവരും തമ്മിൽ ലോക്ക്‌ഡൗൺ സമയത്ത് മണിക്കൂറുകളോളം സംസാരിക്കാറുണ്ടായിരുന്നു. ഇത് കണ്ടെത്തിയ കാജലിൻ്റെ ബന്ധുക്കൾ ഫോൺ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു എന്ന് ഹർജിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചൗരി എസ്‌ഐ രാം ദരേഷ് പറഞ്ഞു.
മെയ് രണ്ടാം തീയതി ഇരുവരുടെയും മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എന്നാൽ കോടതി ഉത്തരവിനു പിന്നാലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.