മുഖ്യമന്ത്രിയുമായി അടുപ്പമില്ല, അലാവുദീന്റെ ജോലിക്കായി ജലീല്‍ ശുപാര്‍ശ ചെയ്തു, കടകംപള്ളി കോണ്‍സുലേറ്റില്‍ വന്നിരുന്നു; സ്വപ്ന ഇ.ഡിക്ക് നല്‍കിയ മൊഴി പുറത്ത്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന് നൽകിയ മൊഴി പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നില്ലെന്നാണ് സ്വപ്‌നയുടെ മൊഴി. അദ്ദേഹത്തിൻ്റെ കുടുംബവുമായും അടുപ്പമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാണെന്നും മൊഴിയിൽ പറയുന്നു. ഷാർജ ഭരണാധികാരിയെ ആചാരപ്രകാരം സ്വീകരിക്കാൻ അദ്ദേഹത്തിന്‍റെ സഹായം തേടിയിരുന്നു. കോൺസുലേറ്റ് ജനറലിന്‍റെ സെക്രട്ടറി എന്ന നിലയിലാണ് സംസാരിച്ചത്. തൻ്റെ പിതാവ് മരിച്ചപ്പോൾ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി അനുശോചനം അറിയിച്ചിരുന്നു. അന്ന് ശിവശങ്കറിന്‍റെ ഫോണിൽ നിന്നാണ് വിളിച്ചതെന്നും സ്വപ്‌ന സുരേഷ് മൊഴി നൽകി.യു.എ.ഇ കോണ്‍സുലേറ്റില്‍ പരിചയക്കാരന് ജോലി തരപ്പെടുത്താനായി മന്ത്രി കെ.ടി ജലീല്‍ ശുപാര്‍ശയുമായി തന്നെ വിളിച്ചിരുന്നതായും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.മന്ത്രിമാരായ ജലീലും കടകംപള്ളി സുരേന്ദ്രനും കോണ്‍സുലേറ്റില്‍ എത്തിയിരുന്നുവെന്നും സ്വപ്‌ന ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.