ഭാര്യയെ സംശയം; ചെങ്ങന്നൂരിൽ 34കാരിയായ യുവതിയുടെ കൈവിരലുകൾ 50 കാരനായ ഭർത്താവ് അരിഞ്ഞുവീഴ്ത്തി; പ്രതി അറസ്റ്റിൽ
ആലപ്പുഴ: ചെങ്ങന്നൂരിൽ ഭാര്യയുടെ കൈവിരലുകളിൽ അരിഞ്ഞു വീഴ്ത്തിയ ഭർത്താവ് അറസ്റ്റിൽ. ആലാ പെണ്ണുക്കര വടക്കുംമുറിയിൽ വെള്ളുരേത്ത് കല്ലുമഠത്തിൽ രാധാകൃഷ്ണൻ(50) ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ഭാര്യ ഗോപിക കൃഷ്ണ(34) ഇപ്പോഴും ചികിത്സയിലാണ്. ഏറെക്കാലമായി ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് രാധാകൃഷ്‌ണൻ സംശയിച്ചിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നതായി പരിസരവാസികളും പറയുന്നു. ഇക്കഴിഞ്ഞ നാലാം തീയതി രാത്രിയാണ് രാധാകൃഷ്ണൻ ഭാര്യയെ ആക്രമിച്ചത്. മറ്റൊരാളുമായി ബന്ധമുണ്ടെന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. അതിനു പിന്നാലെയാണ് സമീപത്തിരുന്ന വടി വാൾ ഉപയോഗിച്ച് ഗോപികയുടെ കൈകളിൽ പ്രതി വെട്ടിയത്. ആക്രമണത്തിൽ ഗോപികയുടെ ഇടതുകൈയിലെ ചൂണ്ടുവിരൽ അറ്റുതൂങ്ങിയ നിലയിലായിരുന്നു. കൂടാതെ വലത് കൈത്തണ്ടയിലും വെട്ടേറ്റു.
സംഭവത്തിനുശേഷം ഒളിവിൽ പോയ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം വൈകിട്ടാണ് പൊലീസിന്‍റെ പിടിയിൽപ്പെട്ടത്. ഇതിനുമുമ്പും പ്രതി യുവതിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചുണ്ടെന്ന് പൊലീസ് പറയുന്നു. ഭാര്യയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.